റോഡ് നിർമാണ തർക്കം: വനപാലകരുടെ പരാതിയിൽ 18 പേർക്കെതിരെ കേസ്

പല്ലാരിമംഗലം: ചാത്തമറ്റത്ത് റോഡ് നിർമാണത്തിനുള്ള മണ്ണുമാന്തി യന്ത്രം പിടികൂടിയ സംഭവത്തിൽ വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ വനപാലകരുടെ പരാതിയിൽ 18 പേർക്കെതിരെ കേസെടുത്തു. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റും ഉൾപ്പെടെ 13 പഞ്ചായത്ത് അംഗങ്ങൾക്കും അഞ്ച് നാട്ടുകാർക്കുമെതിരെയാണ് കേസ്. വനപാലകർ പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം ബലമായി വിടുവിച്ചെന്നും ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ ജനൽചില്ല് തകർത്തെന്നുമുള്ള വനപാലകരുടെ പരാതിയിലാണ് കേസ്. അനധികൃതമായി വനഭൂമിയിൽ പ്രവേശിച്ച് നാശനഷ്ടം വരുത്തിയതിന് കരാറുകാരനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ചാത്തമറ്റം-മുള്ളരിങ്ങാട് റോഡ് നവീകരണത്തിനുള്ള സാമഗ്രികൾ ഇറക്കാനാണ് റോഡരികിലെ സ്ഥലം ഒരുക്കിയത്. റോഡ് നിർമാണം തടസ്സപ്പെട്ടതോടെ നാട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. വനപാലകർ പിടികൂടിയ മണ്ണുമാന്തി യന്ത്രം മാത്യു കുഴൽനാടൻ എം.എൽ.എ എത്തിയാണ് മോചിപ്പിച്ചത്. പിന്നീട് ഇത് പൊലീസ് കസ്റ്റഡിൽ എടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.