യുക്രെയ്ൻ: ഡൽഹിയിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ 168 വിദ്യാർഥികളെ നാട്ടിലെത്തിച്ചു

നെടുമ്പാശ്ശേരി: യുക്രെയ്നിൽനിന്ന് ഡൽഹിയിൽ മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളെ നാട്ടിൽ എത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റൊരുക്കി സംസ്ഥാന സർക്കാർ. ഡൽഹിയിൽനിന്ന് 168 മലയാളി വിദ്യാർഥികളെ എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ ബുധനാഴ്ച രാത്രി 8.20ന് കൊച്ചിയിൽ എത്തിച്ചു. ഇതിൽ 80 പെൺകുട്ടികളും 88 ആൺകുട്ടികളും ഉൾപ്പെടും. ഇവർക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാൻ നോർക്കയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്കും കാസർകോടിനും രണ്ടു പ്രത്യേക ബസുകളും സജ്ജമാക്കി. ചാർട്ടേഡ് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയ വിദ്യാർഥികളെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വിദ്യാർഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക സംഘത്തെയും നോർക്ക റൂട്ട്‌സ് നിയോഗിച്ചു. യുക്രെയ്നിൽനിന്ന് കൂടുതൽ വിദ്യാർഥികൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരമാവധി വേഗത്തിൽ ഇവരെ കേരളത്തിലെത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയത്. യുക്രെയ്നിൽനിന്ന് മടങ്ങിയെത്തുന്ന വിദ്യാർഥികളുടെ യാത്ര സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോർക്കയുടെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ കേരള ഹൗസുകളിൽ വിദ്യാർഥികൾക്കു വിശ്രമസൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർഥികളെ സ്വീകരിക്കാൻ മന്ത്രിമാർക്കു പുറമെ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ്, നോർക്ക ഡെപ്യൂട്ടി സെക്രട്ടറി (ഹോം ഓതന്റിഫിക്കേഷൻ ഓഫിസർ), ഡി. വിമൽ കുമാർ, നോർക്ക സെൻട്രൽ മാനേജർ കെ.ആർ. റജീഷ്, സിയാൽ ജനറൽ മാനേജർ (ഓപറേഷൻസ് ), സി. ദിനേശ് കുമാർ തുടങ്ങിയവർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഇവർക്ക് പുറമെ ഇൻഡിഗോ വിമാനത്തിൽ ഏഴുപേരും എയർ ഏഷ്യയിൽ അഞ്ചുപേരും രാത്രി വൈകിയെത്തി. ഇവരെ വീടുകളിലെത്തിക്കാൻ നോർക്ക വാഹനങ്ങൾ ഏർപ്പെടുത്തിയിരുന്നു. യുക്രെയ്നിൽ നിന്ന് ഡൽഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവരും സ്വീകരിക്കാനെത്തിയവരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.