ദേശീയപാത വികസനം: 1430 പേര്‍ക്ക് 929 കോടി നഷ്ടപരിഹാരം വിതരണം ചെയ്തു

കൊച്ചി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മേയ് 31നകം സ്ഥലമേറ്റെടുക്കലും നഷ്ടപരിഹാര വിതരണവും പൂര്‍ത്തിയാക്കും. ജില്ലയില്‍ ഏറ്റെടുക്കേണ്ട 31.44 ഹെക്ടര്‍ ഭൂമിയില്‍ 30.3244 ഹെക്ടറിന്‍റെ നഷ്ടപരിഹാര നിര്‍ണയം പൂര്‍ത്തിയായി. 1406 കോടി രൂപയാണ് നഷ്ടപരിഹാര ഇനത്തില്‍ അനുവദിച്ചത്. ജില്ലയില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച വ്യക്തിഗത റിപ്പോര്‍ട്ടുകള്‍ പറവൂര്‍ നമ്പൂരിയച്ഛന്‍ ആലിന് സമീപം നളന്ദ സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലെത്തി കൈപ്പറ്റണമെന്ന് ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. നഷ്ടപരിഹാരം ലഭിക്കാനാവശ്യമായ രേഖകള്‍ ഇനിയും സമര്‍പ്പിക്കാത്തവര്‍ ഒരാഴ്ചക്കകം സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം നഷ്ടപരിഹാരം സിവില്‍ കോടതിയില്‍ കെട്ടിവെക്കുകയും ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറുകയും ചെയ്യും. തര്‍ക്കം നിലനില്‍ക്കുന്ന കേസുകളിലും നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെക്കും. നഷ്ടപരിഹാര വിതരണത്തിനായി ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ച 1582 അപേക്ഷകര്‍ക്കായി 994 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 929 കോടി വിതരണം ചെയ്തിട്ടുണ്ട്. 1430 പേര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.