കഴിക്കും മുമ്പേ അറിയാം, ഭക്ഷണത്തിന്‍റെ നിലവാരം

കൊച്ചി: ഭക്ഷണത്തിന്‍റെയും സ്ഥാപനത്തിന്‍റെയും ഗുണനിലവാരമളക്കാൻ ജില്ലയിലെ ഹോട്ടലുകളടക്കമുള്ള ഭക്ഷണ വിൽപന കേന്ദ്രങ്ങൾക്ക് ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തുന്നു. നല്ല ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകളെ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ജില്ലയിലെ 40 മുതൽ 50 വരെ ഹോട്ടലുകളടക്കമുള്ള ഭക്ഷണശാലകളിൽ ഇതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഗ്രേഡിങ് വരുന്നതോടെ ഏത് ഭക്ഷണശാലയിൽനിന്ന് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാമെന്ന് ജനങ്ങൾക്ക് അറിയാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട  പരിശോധനകൾ പൂർത്തിയാക്കിയതായും ഗ്രേഡിങ് സംവിധാനം വൈകാതെ നടപ്പിൽവരുമെന്നും ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതർ അറിയിച്ചു. കാസർകോട്ട് ഷവർമ കഴിച്ച് വിദ്യാർഥിനി മരിക്കാനിടയായ സാഹചര്യത്തിൽ ജില്ലയിലുടനീളം ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷ അധികൃതരും പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പുറമെനിന്ന് നോക്കുമ്പോൾ നല്ല അന്തരീക്ഷമാണെങ്കിലും മിക്കവാറും ഹോട്ടലുകളിലെ പാചക ഇടങ്ങളടക്കം നല്ല സാഹചര്യത്തിലല്ല പ്രവർത്തിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇവർക്ക് നോട്ടീസും പിഴയുമടക്കം നൽകിയെങ്കിലും പാലിക്കുന്നുണ്ടോയെന്നറിയാൻ വരുംദിവസങ്ങളിലും സ്പെഷൽ ഡ്രൈവ് നടത്തും. അധികൃതർ നിർദേശിക്കുന്ന നിയമം പാലിക്കുന്നതിനനുസരിച്ചാണ് ഗ്രേഡിങ് നൽകുന്നത്. സ്ഥാപനങ്ങളുടെ ശുചിത്വം, ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ പാലിക്കൽ എന്നിവ വിലയിരുത്തിയാണ് ഗ്രേഡ് ഉയർത്തുന്നതും താഴ്ത്തുന്നതും. വൃത്തിയും വെടിപ്പുമുള്ള ഭക്ഷണ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതർ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.