കൽവത്തി പാലം നിർമാണം പൂർത്തിയായി

ഫോർട്ട്​കൊച്ചി: കൊച്ചി നഗരസഭ രണ്ടാം ഡിവിഷനിൽ കൽവത്തി-തുരുത്തി കരകളെ ബന്ധിപ്പിക്കുന്ന കൽവത്തി സർ സെയ്ത്​ മുഹമ്മദ് പാലത്തി‍ൻെറ നിർമാണം പൂർത്തിയായി. സ്മാർട്ട് സിറ്റി മിഷ‍ൻെറ ഭാഗമായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ഒമ്പതു കോടി ചെലവാക്കിയാണ് പശ്ചിമകൊച്ചിയിലെ ചെറിയ പാലങ്ങളുടെയും കാൽനടക്കാർക്കായുള്ള പാലങ്ങളുടെയും നിർമാണം ഏറ്റെടുത്ത് നടത്തുന്നത്. കാൽനടക്കാർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന വളരെ വീതികുറഞ്ഞ ചെറിയ പാലമായിരുന്നു നേരത്തേ ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ, നിലവിൽ വലിയ വാഹനങ്ങൾവരെ കയറിപ്പോകുന്ന തരത്തിലാണ് പാലം പുതുക്കി നിർമിച്ചിരിക്കുന്നത്. ഇരുകരക്കാർക്കും ഇത് ആശ്വാസകരവുമാണ്. കൽവത്തി സ്കൂൾ, അംഗൻവാടികൾ എന്നിവയാണ് ഈ പാലത്തിനോട് ചേർന്നുള്ള പ്രധാന സ്ഥാപനങ്ങൾ. ഈ മേഖലയിൽ എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ വലിയ വാഹനങ്ങൾക്ക് പാലത്തിലൂടെ പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കും. ഇതുകൂടാതെ സി.എസ്.എം.എൽ നിർമിക്കുന്ന അധികാരിവളപ്പ് ഈസ്റ്റ് പാലത്തി‍ൻെറ പൈൽ ക്യാപ് പണി പുരോഗമിക്കുന്നു. ഈ മാസം അവസാനത്തോടെ പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് കൊച്ചിയുടെ ഭാഗമായിരുന്ന ചരിത്രപ്രാധാന്യമുള്ള ചുങ്കം പാലത്തി‍ൻെറ പുനർനിർമാണവും നടക്കുകയാണ്. നവംബറോടെ പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് സി.എസ്.എം.എൽ അധികൃതർ പറയുന്നത്. പുതിയ പാലങ്ങൾ വരുന്നതോടെ പശ്ചിമകൊച്ചിക്കാരുടെ യാത്ര പ്രശ്നങ്ങൾക്ക്​ ചെറിയൊരു ആശ്വാസം പകരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഇ.ഒ എസ്. ഷാനവാസ് പറഞ്ഞു. ചിത്രം: പുതുക്കിപ്പണിത കൽവത്തി പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.