കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെട്ടാൽ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിന്- ഹൈബി ഈഡൻ എം.പി

കാക്കനാട്: കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച കേന്ദ്രീയ വിദ്യാലയം നഷ്ടപ്പെട്ടാൽ പൂർണ ഉത്തരവാദിത്തം പിണറായി വിജയൻ സർക്കാറിനായിരിക്കുമെന്ന് ഹൈബി ഈഡൻ എം.പി. 68,000 കോടി രൂപ മുടക്കി കെ-റെയിൽ നിർമിക്കാനിറങ്ങുന്ന സർക്കാറിന് കേന്ദ്രീയ വിദ്യാലയത്തിനായി ഭൂമി നികത്തിക്കൊടുക്കുന്നതിന് നാല് കോടി രൂപ ചെലവാക്കാൻ കഴിയില്ലെയെന്നും എം.പി വാർത്തസമ്മേളനത്തിൽ ചോദിച്ചു. ആവശ്യമായ ഭൂമി രജിസ്റ്റർ ചെയ്ത് കൊടുത്താൽ മാത്രമേ കേന്ദ്രീയ വിദ്യാലയം അധികൃതർ തുടർ നടപടികളുമായി മുന്നോട്ടു പോകൂ. ഇതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.പി കോൺഫറൻസിൽ ഉൾപ്പെടെ പലതവണ മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വ്യവസായ മന്ത്രി, റവന്യൂ മന്ത്രി എന്നിവരുമായി നേരിട്ടും ഫോൺ മുഖേനയും ചർച്ച നടത്തി ഇക്കാര്യം അവതരിപ്പിച്ചിരുന്നു. തൃക്കാക്കരയിൽ സ്കൂൾ പ്രവർത്തിക്കാൻ സ്ഥലം നഗരസഭ കണ്ടെത്തി നൽകിയതാണ്. അടുത്ത വർഷം തന്നെ പ്രവർത്തനം തുടങ്ങാനുള്ള നടപടികൾ ആവിഷ്കരിക്കുകയും ചെയ്തിരുന്നു. അതിനിടെ സ്ഥലം ലഭിക്കാതെ വന്നതോടെ കേന്ദ്രീയ വിദ്യാലയം തന്നെ കൈവിട്ട് പോകുമെന്ന അവസ്ഥയിലാണ്. കളമശ്ശേരി ഏലൂരിൽ എഫ്.എ.സി.ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വിദ്യാലയം ആരംഭിക്കുന്ന കാര്യവും ബന്ധപ്പെട്ട അധികൃതരുടെ പരിഗണനയിലുണ്ട്. ഇവിടെയും സ്ഥലം ഏറ്റെടുത്ത് രജിസ്റ്റർ ചെയ്തു നൽകിയാൽ മാത്രമേ മുന്നോട്ടുപോകാനാകൂ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. 2019ലായിരുന്നു രാജ്യവ്യാപകമായി 29 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. തൃക്കാക്കരയിൽ അനുവദിച്ച ഒന്നുമാത്രമായിരുന്നു കേരളത്തിന് ഉണ്ടായിരുന്നത്. ഇതിൽ 28 എണ്ണവും പ്രവർത്തനം ആരംഭിച്ചെങ്കിലും തൃക്കാക്കരയിൽ മാത്രം സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.