ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളെ നരേന്ദ്ര മോദി വക്രീകരിച്ചു -കോടിയേരി

കൊച്ചി: ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളെ നരേന്ദ്ര മോദി വക്രീകരിച്ച് അവതരിപ്പിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ടൗൺഹാളിൽ അബൂദബി ശക്തി അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്‍റെ ആദർശത്താൽ പ്രചോദിതമായ സമൂഹമാണ് കേരളത്തിലേത്. ഇന്നലെ ശിവഗിരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത് ഗുരുവിന്‍റെ ആദർശങ്ങളെപ്പോലും വക്രീകരിച്ചാണ്. മഹാന്മാരുടെ ആശങ്ങളെ തെറ്റായി പ്രചരിപ്പിക്കുകയും ചരിത്രസംഭവങ്ങളെ തെറ്റായി അവതരിപ്പിക്കുകയും ശാസ്ത്രസത്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ബുൾഡോസർ ഇന്ന് കെട്ടിടം തകർക്കാനുള്ള ഉപകരണമല്ല. രാജ്യത്തെ ഒരു ജനവിഭാഗത്തെ ഇല്ലായ്മ ചെയ്യാനുള്ള സംവിധാനമായി ഉപയോഗിക്കുന്നു. സുപ്രീംകോടതി പറഞ്ഞിട്ടും കേൾക്കാത്ത കാലം. സാംസ്കാരിക പ്രവർത്തകർക്ക് ഇക്കാലത്ത് വലിയ ഉത്തരവാദിത്തമുണ്ട്. നമ്മുടെ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ സാംസ്കാരിക നായകർ ഒന്നിച്ചുനിന്ന് പ്രതികരിക്കണം. മനുഷ്യനെ മനുഷ്യൻ മതത്തിന്‍റെ പേരിൽ കൊലചെയ്യുന്ന സ്ഥിതിവിശേഷം രാജ്യത്തുണ്ട്. ഏകസിവിൽ കോഡ്, ഏകഭാഷ തുടങ്ങിയ പുതിയ ആശയം അവതരിപ്പിക്കുന്നു. പ്രദേശിക ഭാഷകളുടെ പ്രധാന്യം ഇല്ലാതാക്കുന്നു. ദേശീയതയെന്ന് പ്രചരിപ്പിച്ച് മതരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കം നടത്തുന്നു. മതന്യൂനപക്ഷങ്ങൾക്കും പട്ടികജാതി-വർഗത്തിലുള്ളവർക്കും ജീവിക്കാൻ സ്വതന്ത്ര്യമില്ലാത്ത നാടായി മാറ്റുന്നു. ഇതിനെതിരെ സാംസ്കാരിക പ്രതിരോധം ഉയരണമെന്ന് കോടിയേരി പറഞ്ഞു. ചടങ്ങിൽ അവാർഡ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. എരുമേലി പുരസ്കാരം -പ്രഫ. എം.കെ. സാനു (കേസരി ഒരു കാലഘട്ടത്തിന്‍റെ സ്രഷ്ടാവ്), ടി.കെ. രാമകകൃഷ്ണൻ പുരസ്കാരം - സി.എൽ. ജോസ് (നടകരംഗത്തെ സമഗ്ര സംഭാവന), തായാട്ട് അവാർഡ് -നിരൂപണം വി.യു. സുരേന്ദ്രൻ (അകം തുറക്കുന്ന കവിതകൾ), ഇ.എം. സുഷമ (കവിതയിലെ കാലവും കാൽപാടുകളും), അബൂദബി ശക്തി അവാർഡ് വിജ്ഞാന സാഹിത്യം -മന്ത്രി പി. രാജീവ് (ഭരണഘടന, ചരിത്രവും സംസ്കാരവും), നോവൽ -കെ.ആർ. മല്ലിക (അകം), കഥ -വി.ആർ. സുധീഷ് (കടുക്കാച്ചി മാങ്ങ), കവിത -രാവുണ്ണി (കറുത്തവറ്റേ), അസിം താന്നിമൂട് (മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്), നാടകം -ഇ.ഡി. ഡേവിഡ് (ഇരിക്കപ്പിണ്ടം കഥ പറയുന്നു), രാജ്മോഹൻ നീലേശ്വരം(ജീവിതം തുന്നുമ്പോൾ) തുടങ്ങിയവർ കോടിയേരിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. പ്രഭാവർമ പുസ്തകപരിചയം നടത്തി. സി.എൻ. മോഹനൻ തായാട്ട് ശങ്കരൻ അനുമരണം പ്രഭാഷണം നടത്തി. ശക്തി ഭാരവാഹികളായ എ.കെ. മൂസ, മനോജ്, സോശേഖരൻ പിള്ള, എം.യു. അഷ്​റഫ്, കെ.കെ. സുലേഖ, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.