സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കുന്നു

കൊച്ചി: മാരക ലഹരിമരുന്നുകളായ എൽ.എസ്.ഡി, എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം വർധിക്കുന്നു. മുൻ വർഷത്തേതിൽനിന്ന് വ്യത്യസ്തമായി ഇരട്ടിയിലധികം കേസുകളാണ് ജില്ലയിൽനിന്ന് റിപ്പോർട്ട് ചെയ്തത്. കഞ്ചാവും പലതരം ഗുളികകളും ഇൻജക്ഷനുമാണ് ലഹരിക്കായി നേരത്തേ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ സിന്തറ്റിക് മയക്കുമരുന്നുകളിലേക്കാണ് ആകർഷണം. എക്സൈസിന്‍റെയും പൊലീസിന്‍റെ കണക്കനുസരിച്ച് 25 വയസ്സിൽ താഴെയുള്ള യുവതീയുവാക്കളാണ് ഇത്തരം ലഹരിക്കടത്തിനും ഉപയോഗത്തിനും പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും. മാരക ലഹരിമരുന്നുകളായ എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ, നൈട്രോസൻ ടാബ്, ഹഷീഷ് ഓയിൽ എന്നിവയാണ് ലഹരിക്ക് പ്രധാനമായും ആശ്രയിക്കുന്നത്. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നാണ് എത്തുന്നതെന്നാണ് വിവരം. തപാൽ, കൊറിയർ തുടങ്ങി ഏത് പഴുതിലൂടെയും സിന്തറ്റിക് മയക്കുമരുന്നുകൾ ആവശ്യക്കാരിലേക്കെത്തിക്കാൻ വിതരണക്കാരുണ്ട്. ഇത്തരം കേസുകളിൽ പിടിയിലാകുന്നവരിൽ സ്ത്രീകളുടെ എണ്ണവും വർധിക്കുന്നുണ്ട്. 2019 ൽ ജില്ലയിൽനിന്ന് വെറും 12 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയതെങ്കിൽ 2022 ജനുവരി മുതൽ ഏപ്രിൽ 20 വരെ 340 ഗ്രാം എം.ഡി.എം.എ പിടികൂടി. കൂടാതെ 2.35 ഗ്രാം എൽ.എസ്.ഡി, രണ്ട് ഗ്രാം ഹഷീഷ്, 100 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയും ഈ കാലയളവിൽ പിടികൂടി. 92 കിലോ കഞ്ചാവാണ് മൂന്നുമാസത്തിനിടെ ജില്ലയിൽനിന്ന് പിടികൂടിയത്. 283 അബ്കാരിക്കേസും 173 എൻ.ഡി.പി.എസ് കേസുകളും എടുത്തതായി എക്സൈസും ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ അബ്കാരി-എൻ.ഡി.പി.എസ് കേസുകളിലായി 561 പേരാണ് മൂന്നുമാസത്തിനിടെ പിടിയിലായത്. പരിശോധന കർശനമാക്കിയതിനെത്തുടർന്നാണ് ജില്ലയിൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്നാണ് എക്സൈസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 993 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ, 39 ലിറ്റർ ചാരായം, 1860 ലിറ്റർ വാഷ് എന്നിവയും ഈ കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.