ടാങ്കർ ലോറികളിലെ കഞ്ചാവ് കടത്ത്: കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞു

നെടുമ്പാശ്ശേരി: ടാങ്കർ ലോറികളിലൊളിപ്പിച്ച് സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞു. 250 കിലോ കഞ്ചാവുമായി പെരുമ്പാവൂരിൽ പിടിയിലായ ടാങ്കർ ലോറി ഡ്രൈവർ സെൽവകുമാറിനെ ചോദ്യം ചെയ്തപ്പോൾ കുന്നുകര സ്വദേശി നൗഷാദിനെ ഏൽപിക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന വിവരം ലഭിച്ചത്. തുടർന്ന്, നൗഷാദിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന വിവരം ലഭിച്ചത്. ഒഡിഷയിൽനിന്ന് പെരുമ്പാവൂർ സ്വദേശികളായ ചിലരാണ് കഞ്ചാവ് ടാങ്കർ ലോറിയിൽ നിറച്ചുകൊടുത്തത്. സെൽവകുമാർ ഇതിനുമുമ്പും ഇത്തരത്തിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട്. സെൽവകുമാറിന്‍റെ സ്വന്തം ടാങ്കർ ലോറിയാണിത്. ടാങ്കർ ലോറി കൂടാതെ പച്ചക്കറി ലോറികളിലും കഞ്ചാവ് കൊണ്ടുവരുന്നുണ്ട്. ലോറിയിൽ ഇവിടെയെത്തിച്ചശേഷം കാറുകളിലേക്ക് മാറ്റി മറ്റിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് കൈമാറും. കുറുപ്പംപടി സ്വദേശിയായ ഉണ്ണിയെന്ന ഷാജിതാണ് ഈ റാക്കറ്റിനെ നയിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇയാൾ ഒളിവിലാണ്. വലിയതോതിൽ കഞ്ചാവ് ഒന്നിച്ച് വാങ്ങുമ്പോൾ കിലോക്ക് 2500 രൂപ നൽകിയാൽ മതിയാകും. ഇവിടെ എത്തിച്ച് ചെറുകിട കച്ചവടക്കാർക്കായി കൈമാറുമ്പോൾ 15,000 രൂപയോളം കിലോക്ക് ലാഭം കിട്ടും. വില കുറഞ്ഞ മദ്യത്തിന്‍റെ ലഭ്യതക്കുറവും കഞ്ചാവിന്‍റെ വ്യാപനത്തിന് കാരണമാകുന്നതായി എക്സൈസ് ഇന്‍റലിജൻസിന്‍റെ റിപ്പോർട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.