തൃക്കാക്കര നഗരസഭ ബസ്സ്റ്റാൻഡ് വ്യാപാര സമുച്ചയം; എൻ.ഒ.സി നൽകാതെ ഉദ്യോഗസ്ഥർ കബളിപ്പിച്ചെന്ന് അധ്യക്ഷ

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ബസ്സ്റ്റാൻഡ് കം വ്യാപാര സമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ. നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള കലക്ടറുടെ എൻ.ഒ.സി നൽകാതെ കബളിപ്പിച്ചു എന്നായിരുന്നു അജിതയുടെ വാദം. തുടർന്ന് നേരിട്ടെത്തി കലക്ടറെ കണ്ട ശേഷമാണ് അനുമതി പത്രം അയച്ചതെന്നും അജിത പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള എൻ.ഒ.സി ലാൻഡ് റിഫോം വിഭാഗം ഉദ്യോഗസ്ഥർക്ക് നൽകിയത്. ഇത് ഇ-മെയിൽ വഴി നഗരസഭയിലേക്ക് അയക്കാതെ വൈകിക്കുകയായിരുന്നുവെന്ന് അധ്യക്ഷ ആരോപിച്ചു. പലതവണ ചെന്നിട്ടും നടപടിയാകാതെ വന്നതോടെ തിങ്കളാഴ്ച നേരിട്ട് കലക്ടറെ കാണുകയായിരുന്നു. തുടർന്ന് കലക്ടർ കർശന നിർദേശം നൽകിയതോടെയാണ് അയച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുതന്നെ ഇ-മെയിൽ വഴി എൻ.ഒ.സി അയച്ചതാണെന്നും ഇതിന് തെളിവുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അനുമതിപത്രം ഉടൻ തന്നെ കരാറുകാരായ ഊരാളുങ്കൽ കോപറേറ്റിവ് സൊസൈറ്റിക്ക് കൈമാറുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. വ്യാപാര സമുച്ചയത്തി‍ൻെറയും നഗരസഭയുടെ തന്നെ സ്റ്റേഡിയം പുനരുദ്ധാരണത്തി‍ൻെറയും നിർമാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭയിൽ റവന്യൂ വകുപ്പുമായി ഏറെ നാളായി തർക്കം തുടരുകയായിരുന്നു. ഏപ്രിൽ ആറിനായിരുന്നു ഇതു സംബന്ധിച്ച് എൻ.ഒ.സി നൽകാമെന്ന് കലക്ടർ ഉറപ്പുനൽകിയത്. നിലവിലുള്ള സ്ഥലത്ത് നിർമാണം നടത്താമെന്നും കൂടുതൽ ഭൂമി ആവശ്യമുണ്ടെങ്കിൽ അത് സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകി അനുമതി വാങ്ങണമെന്നുമുള്ള നിബന്ധനയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.