കിൻഫ്ര കുടിവെള്ള പദ്ധതിക്ക് പൈപ്പിടൽ ആരംഭിച്ചു

-റോഡ് താഴുന്നതിൽ നാട്ടുകാർ ആശങ്കയിൽ ആലുവ: . കാക്കനാട് കിൻഫ്രയിലേക്ക് കുടിവെള്ളമെത്തിക്കാൻ 57 കോടി രൂപ ചെലവിലാണ് ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇതിന്‍റെ ഭാഗമായി എടയപ്പുറം റോഡിൽ പൈപ്പുകൾ സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് താഴുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്​. തോട്ടുമുഖം എടയപ്പുറം തുരുത്തി തോടിന് സമീപത്തുനിന്നാണ് കഴിഞ്ഞ ദിവസം ഭീമൻ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖത്തുനിന്ന്​ ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവല വരെ 2.65 കി.മീ. നീളുന്ന എടയപ്പുറം റോഡിൽ പൈപ്പ് സ്ഥാപിക്കൽ മേയ് 15നുമുമ്പ് പൂർത്തീകരിക്കാനാണ് തീരുമാനം. റോഡിന് നടുവിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. പൈപ്പ് ഇടുന്ന ഭാഗം അതേദിവസം തന്നെ മണ്ണിട്ട് മൂടുന്നുണ്ട്. എന്നാൽ, വേനൽമഴയുള്ളതിനാൽ വാഹനങ്ങൾ കുഴിയിൽ പുതയുന്ന അവസ്ഥയാണ്. കേവലം 30 മീ. മാത്രം പൈപ്പ് ഇട്ടപ്പോൾ കഴിഞ്ഞ ദിവസം തടിയുമായി വന്ന മിനിലോറി പൈപ്പിട്ട് മൂടിയ ഭാഗത്ത് താഴ്ന്നു. തള്ളിയാണ് വാഹനം കയറ്റിവിട്ടത്. പണിതീരാൻ കൂടുതൽ സമയം വേണ്ടിവന്നാൽ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാതെ വരുമെന്നാണ് നാട്ടുകാർ കരുതുന്നത്. തോട്ടുമുഖത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് കുടിവെള്ള സംസ്കരണശാല സ്ഥാപിച്ചും കിൻഫ്രയിൽ സംഭരണ കേന്ദ്രവും സ്ഥാപിച്ച ശേഷമേ പദ്ധതി യാഥാർഥ്യമാകു. ഈ സാഹചര്യത്തിൽ പദ്ധതി ആരംഭിക്കാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. മൂന്നുവർഷത്തിലേറെയായി പദ്ധതി പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഇതേതുടർന്ന് മന്ത്രി പി. രാജീവ് ഇടപെട്ട് വാട്ടർ അതോറിറ്റി, പി.ഡബ്ല്യു.ഡി, കിൻഫ്ര, കിറ്റ്കോ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്താണ് പദ്ധതി വേഗത്തിലാക്കാൻ തീരുമാനമായത്. പൈപ്പിടൽ പൂർത്തീകരിച്ചശേഷം ടാറിങ് നടത്തിയാൽ മതിയെന്ന് കാണിച്ച് കിൻഫ്രയും വാട്ടർ അതോറിറ്റിയും പി.ഡബ്ല്യു.ഡിക്ക് കത്ത് നൽകിയിരുന്നു. ടാറിങ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ റോഡ് അറ്റകുറ്റപ്പണിക്ക് കിൻഫ്ര 19 ലക്ഷം രൂപ പി.ഡബ്ല്യു.ഡിയിൽ അടച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇതുവരെ ഉപയോഗിക്കാനായില്ല. ea yas2 pipe തോട്ടുമുഖത്ത് എടയപ്പുറം റോഡിൽ കിൻഫ്രയിലേക്കുള്ള പൈപ്പിടൽ ജോലി ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.