ഇനിയും ട്രാക്കിൽ കയറാതെ ചില ട്രെയിനുകൾ; പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചി: കോവിഡ് മഹാമാരിയും ലോക്ഡൗണും മൂലം നിർത്തിവെച്ച മിക്ക ട്രെയിനുകളും സാധാരണഗതിയിൽ സർവിസ് പുനരാരം‍ഭിച്ച് മാസങ്ങളായിട്ടും ചില ട്രെയിനുകൾ മാത്രം ഓടാത്തതിൽ പ്രതിഷേധവുമായി യാത്രക്കാരുടെ കൂട്ടായ്മ. എറണാകുളം-കായംകുളം-കൊല്ലം റൂട്ടിലുള്ള പാസഞ്ചർ, മെമു, ട്രെയിനുകൾ സർവിസ് നടത്തുന്നതു സംബന്ധിച്ചാണ് ഇതുവരെയും തീരുമാനമാകാത്തത്. സർവിസുകൾക്കുവേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീളുന്ന സാഹചര്യത്തിൽ ഫ്രണ്ട്സ് ഓൺ റെയിൽസ് എന്ന സംഘടന ബുധനാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുകയും എറണാകുളം കേന്ദ്രീകരിച്ച് യാത്രക്കാരുടെ പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയും ചെയ്യും. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പ്രതിഷേധ സംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തി‍ൻെറ ഭാഗമായി കായംകുളം മുതൽ എറണാകുളം വരെയുള്ള എല്ലാ സ്റ്റേഷനിലും യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററുടെ കംപ്ലയിൻറ്സ് ബുക്കിൽ പരാതി രേഖപ്പെടുത്തുകയും പ്രതിഷേധ ബാനറുകൾ പ്രദർശിപ്പിക്കുകയും ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധ കാമ്പയിൻ നടത്തുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി വ്യക്തമാക്കി. ഈ സർവിസുകൾ ഉൾപ്പെടെ പുനരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട് പലതവണ കേന്ദ്ര റെയിൽവേ മന്ത്രിക്കു ഉൾപ്പെടെ അധികൃതർക്ക് നിവേദനവും പരാതിയും ഉൾപ്പെടെ നൽകുകയും വിവിധ തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് യാത്രക്കാരുടെ കൂട്ടായ്മ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.