കെ.എസ്.ഇ.ബി: ജാസ്മിൻ ബാനുവിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അഞ്ച് ദിവസത്തിനകം ഉത്തരവിടണമെന്ന് ഹൈകോടതി

കൊച്ചി: സസ്പെൻഷനിലുള്ള കെ.എസ്.ഇ.ബി തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജാസ്മിൻ ബാനുവിനെ സർവിസിൽ തിരികെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ അഞ്ച് ദിവസത്തിനകം ഉത്തരവിടണമെന്ന് ഹൈകോടതി. അനുമതിയില്ലാതെ അവധിയെടുത്തതിന്റെ പേരിൽ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് ജാസ്മിൻ നൽകിയ ഹരജിയിലാണ് കെ.എസ്.ഇ.ബി ചെയർമാന് ജസ്റ്റിസ് വി.ജി. അരുൺ നിർദേശം നൽകിയത്. അനധികൃതമായി ജോലിക്ക് ഹാജരായില്ലെന്നതാണ് ആരോപണമെന്നതിനാൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. മാർച്ച് 22ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ ജാസ്മിനെ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ശിപാർശയിൽ തീരുമാനമെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അനുമതിയോടെയാണ് അവധിയെടുത്തതെന്നാണ് ഹരജിക്കാരിയുടെ വാദം. ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയിരുന്നെന്നും പറയുന്നു. എന്നാൽ, സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷമാണ് അവധി അപേക്ഷ നൽകിയതെന്ന് കെ.എസ്.ഇ.ബി അഭിഭാഷകൻ വാദിച്ചു. ജൂനിയർ ഉദ്യോഗസ്ഥനാണ് ചുമതല കൈമാറിയിരുന്നതെന്നും കെ.എസ്.ഇ.ബി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.