തൃക്കാക്കര ബസ്സ്റ്റാൻഡ് വ്യാപാര സമുച്ചയത്തിന് ജില്ല ഭരണകൂടത്തിന്‍റെ അംഗീകാരം

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ സ്വപ്നപദ്ധതിയായ ബസ്സ്റ്റാൻഡ് വ്യാപാരസമുച്ചയ നിർമാണത്തിന് ജില്ല ഭരണകൂടത്തിന്‍റെ പച്ചക്കൊടി. നഗരസഭ പ്രതിനിധികളും കലക്ടറുമായി ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് തീരുമാനം. നിലവിൽ നഗരസഭയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിനാവശ്യമായ എൻ.ഒ.സി എഴുതി നൽകാമെന്നും കലക്ടർ ഉറപ്പു നൽകിയതായി നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ പറഞ്ഞു. അതേസമയം, നഗരസഭയുടെ കൈവശമുള്ളതിന് പുറത്തുള്ള ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിലവിൽ അനുമതി നൽകില്ല. ഇക്കാര്യത്തിൽ സർക്കാറിന്‍റെ പ്രത്യേക അനുമതി ലഭിച്ചാലേ അംഗീകാരം നൽകാനാവൂ എന്നാണ് ജില്ല ഭരണകൂടത്തിന്‍റെ നിലപാട്. നേരത്തേ ഉണ്ടായിരുന്ന തടസ്സങ്ങൾ മാറിയ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് നഗരസഭയുടെ തീരുമാനമെന്ന് അജിത കൂട്ടിച്ചേർത്തു. സർക്കാർ ഏജൻസിയായ ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ഇവർ സർവേ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ സർവേ ആരംഭിച്ചതിനുപിന്നാലെ ഈ സ്ഥലം സർക്കാർ ഭൂമിയാണെന്നും നിർമാണ അനുമതി നൽകാനാവില്ലെന്നും ആവശ്യപ്പെട്ട് റവന്യൂ അധികൃതർ സർവേ നിർത്തിവെച്ചിരുന്നു. ഇതോടെയാണ് റവന്യൂ വകുപ്പും നഗരസഭയും തമ്മിൽ ഇക്കാര്യത്തിൽ തർക്കം രൂക്ഷമായത്. ബുധനാഴ്‌ച ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹീംകുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ നൗഷാദ് പല്ലച്ചി, സ്മിതാ സണ്ണി, സുനീറ ഫിറോസ്, റാഷിദ് ഉള്ളംപിള്ളി, സോമി റെജി, പൊതുമരാമത്ത് മോണിറ്ററിങ് സമിതി അധ്യക്ഷൻ ഷാജി വഴക്കാല, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. box സ്റ്റേഡിയം നവീകരണത്തിന് അനുമതി തൃക്കാക്കര നഗരസഭ അധികൃതരും ജില്ല ഭരണകൂടവുമായി നടത്തിയ ചർച്ചയിൽ മുനിസിപ്പൽ സ്റ്റേഡിയം നവീകരണത്തിന് അനുമതി ലഭിച്ചതായി നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ വ്യക്തമാക്കി. നിലവിൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഭൂമിയിലെ നിർമാണ പ്രവർത്തനത്തിനാണ് അംഗീകാരം. ഇതിന് ചുറ്റുമുള്ള പുറമ്പോക്ക് ഭൂമിയും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ അനുമതിയുണ്ട്. സ്ഥലം ഏറ്റെടുത്ത് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കാക്കനാട് വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അജിത പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.