എക്കൽ നിറഞ്ഞു; ജെട്ടികളിൽ ബോട്ട് അടുപ്പിക്കാനാവുന്നില്ല

മട്ടാഞ്ചേരി: കായലിൽ എക്കൽ നിറഞ്ഞതോടെ ടൂറിസ്റ്റ് ബോട്ടുകൾക്ക് മട്ടാഞ്ചേരി ജെട്ടിയിൽ അടുപ്പിക്കാനാവുന്നില്ല. ഇതോടെ സഞ്ചാരികളിൽ ഏറിയ പങ്കും മട്ടാഞ്ചേരിയെ ഒഴിവാക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നതോടെ സഞ്ചാരികളുടെ വരവ് ആരംഭിച്ചു. എന്നാൽ, പൈതൃക ടൂറിസം മേഖലയായ മട്ടാഞ്ചേരി പ്രതിസന്ധിയിൽ കഴിയുകയാണ്. കഴിഞ്ഞ നാല് വർഷമായി കായലിൽ എക്കൽ അടിഞ്ഞതോടെ ഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ ജെട്ടിയിൽ അടുപ്പിക്കാൻ കഴിയുന്നില്ല. എന്നാൽ, സമീപത്തെ ടൂറിസ്റ്റ് ജെട്ടിയിൽ ബോട്ടുകൾ അടുത്തിരുന്നു. സമീപകാലത്ത് ഈ ജെട്ടിയിൽ ചെറുബോട്ടുകൾ പോലും അടുക്കാൻ കഴിയാത്ത വിധത്തിൽ ചളിനിറഞ്ഞുകിടക്കുകയാണ്. ഇതേ തുടർന്ന് ടൂറിസ്റ്റ് ബോട്ടുകൾ മട്ടാഞ്ചേരിയിലേക്ക് സഞ്ചാരികളെ കൊണ്ടുവരുന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളായ മട്ടാഞ്ചേരി കൊട്ടാരം, സിനഗോഗ്, പൊലീസ് മ്യൂസിയം തുടങ്ങിയവ കാണാനും സുഗന്ധവ്യഞ്ജന മാർക്കറ്റ് അടക്കമുള്ളയിടങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനുമായി നിരവധി വിദേശ-ആഭ്യന്തര ടൂറിസ്റ്റുകൾ എത്തിയിരുന്ന മട്ടാഞ്ചേരി മേഖലയിൽ ബോട്ട് സൗകര്യം ഇല്ലാതായതോടെ വന്നെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ടൂറിസ്റ്റ് മേഖലയെ ആശ്രയിച്ച് കഴിയുന്ന നൂറു കണക്കിന് ചെറുകിട കച്ചവടക്കാരെയാണ് ഇത് ബാധിച്ചത്. അടിയന്തരമായി കായലിലെ ചളിനീക്കി ആഴംകൂട്ടി പൊതുഗതാഗത ജെട്ടി ,ടൂറിസ്റ്റ് ജെട്ടി എന്നിവിടങ്ങളിലേക്ക് ബോട്ട് വഴിയുള്ള സഞ്ചാരികൾക്ക് വരുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെട്ടു. ചിത്രം: ജെട്ടികളിൽ എക്കൽ നിറഞ്ഞനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.