വിനോദയാത്രപോയ വിദ്യാർഥികളോട് അപമര്യാദ; അഞ്ച് ബസ് ജീവനക്കാർ അറസ്റ്റിൽ

മൂവാറ്റുപുഴ: നിർമല കോളജിൽനിന്ന് കൂർഗിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികളോട് ബസ് ജീവനക്കാർ അപമര്യാദമായി പെരുമാറിയതായി പരാതി. കൂടെയുണ്ടായിരുന്ന അധ്യാപികയുടെ പരാതിയിൽ ബസിലുണ്ടായിരുന്ന അഞ്ചുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം സ്വദേശി നിതീഷ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി അനൂപ്, കാലടി സ്വദേശികളായ റിജോ, പ്രവീണ്‍, അങ്കമാലി സ്വദേശി ബേസില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് അങ്കമാലി ആസ്ഥാനമായ ടൂർ കമ്പനി ഏർപ്പാട് ചെയ്ത വാഹനത്തിൽ 55 വിദ്യാർഥികളും മൂന്ന് അധ്യാപകരും അടക്കമുള്ള സംഘം കൂർഗിലേക്ക് പുറപ്പെട്ടത്. വാഹനത്തിന്‍റെ ചുമതലക്കാരായി ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരാണ് കയറിയത്. ഇവർ യാത്ര തുടങ്ങിയപ്പോൾ മുതൽ കാബിനിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. രണ്ടര ലക്ഷത്തോളം രൂപ നൽകി ഭക്ഷണവും താമസവും അടക്കമുള്ള ടൂർ പാക്കേജാണ് ഉറപ്പ് നൽകിയതെങ്കിലും പഴകിയ ഭക്ഷണമാണ് നൽകിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഞായറാഴ്ച രാവിലെ 11ന് കോളജിലെത്തേണ്ട വാഹനം രാത്രി ഒമ്പതോടെയാണ് എത്തിയത്. ഇതിനിടെ, 18000 രൂപ നൽകിയില്ലെങ്കിൽ ബസ് മാഹിയിൽ എത്തുമ്പോൾ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.