പരേഡ് മൈതാനം നിറയെ കുപ്പിച്ചീളുകൾ; ദുരിതത്തിലായി കളിക്കാർ

ഫോർട്ട്കൊച്ചി: രാത്രികാലങ്ങളിൽ പരേഡ് മൈതാനം കൈയടക്കി സാമൂഹികവിരുദ്ധർ. മദ്യപിച്ചശേഷം കുപ്പികൾ വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നത് പതിവായതോടെ ദുരിതത്തിലായത് മൈതാനത്ത് രാവിലെയെത്തുന്ന കളിക്കാർ. കുറെസമയം കുപ്പിച്ചീളുകൾ പെറുക്കി മാറ്റുകയെന്നതാണ് കളിക്കാരുടെ ആദ്യ ജോലി. പെറുക്കി മാറ്റിയിട്ടും കളിക്കിടെ ചില്ലുകൾ ഷൂസ് തുളഞ്ഞുകയറി പരിക്കേൽക്കുന്നതും പതിവാണ്. നഗ്നപാദരായി കളിക്കാനെത്തുന്ന കുട്ടികളുടെ കാലിൽ ചില്ലുകൊണ്ട് മുറിഞ്ഞ സംഭവവുമുണ്ടായി. നേരത്തേ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിരുന്നതിനാൽ ശല്യം കുറഞ്ഞിരുന്നു. എന്നാൽ, രണ്ടാഴ്ചയായി വീണ്ടും ശല്യം വർധിച്ചു. ഞായറാഴ്ച രാത്രികളിലാണ് സംഘങ്ങൾ കൂട്ടമായെത്തുന്നത്. തിങ്കളാഴ്ച രാവിലെയാണ് കുപ്പികളും പൊട്ടിയ ചീളുകളും കൂടുതലായി കാണുന്നതെന്നാണ് കായിക താരങ്ങൾ പറയുന്നത്. മൂന്നുമാസം മുമ്പുവരെ മൈതാനത്ത് വൈദ്യുതി പോസ്റ്റുകളും വിളക്കുകളും ഉണ്ടായിരുന്നെങ്കിലും നഗരസഭ ഇവ ഇവിടെനിന്ന് നീക്കി. ഇതോടെയാണ് സാമൂഹികവിരുദ്ധർ ഇവിടം താവളമാക്കിത്തുടങ്ങിയത്. സാമൂഹികവിരുദ്ധർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാകണമെന്ന് കായികതാരങ്ങളും നാട്ടുകാരും ആവശ്യപ്പെടുന്നു. ചിത്രം : ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് ഉപയോഗിച്ച കുപ്പികളും ഗ്ലാസും കുപ്പിച്ചീളുകളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.