കോടതി ഇടപെടൽ: കായംകുളത്ത് കോൺഗ്രസ് കൗൺസിലർക്ക് സ്ഥാനം നഷ്ടമായി ഇടതുസ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചു

കായംകുളം: കോടതി ഉത്തരവിൽ വീണ്ടും വോട്ട് എണ്ണിയപ്പോൾ കായംകുളം നഗരസഭയിൽ ഇടതുപക്ഷം ഭൂരിപക്ഷം നേടി. ടെൻഡർ വോട്ട്കൂടി എണ്ണിയപ്പോൾ കോൺഗ്രസ് കൗൺസിലർക്ക് സ്ഥാനം നഷ്ടമായതാണ് ഇടതിന് നേട്ടമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുവോട്ടിന് ജയിച്ച 39 ാം വാർഡ് കൗൺസിലർ നസീമ ഷംസുദ്ദീനാണ് സ്ഥാനം നഷ്ടമായത്. എതിർ സ്ഥാനാർഥി എൽ.ജെ.ഡിയിലെ ഷീബ ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടതായി കായംകുളം മുൻസിഫ് കോടതിയാണ് ഉത്തരവായത്. വോട്ട് തുല്യനിലയിലായപ്പോൾ കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് ഷീബക്ക് ഭാഗ്യം കനിഞ്ഞത്. കഴിഞ്ഞ തവണ എണ്ണാതിരുന്ന ടെൻഡർ വോട്ടുകൂടി പരിഗണിച്ചതോടെയാണ് ഇരുവരുടെയും വോട്ട് തുല്യനിലയിലായത്. തുടർന്നാണ് കോടതിയുടെ സാന്നിധ്യത്തിൽ നറുക്കെടുത്തത്. കേസ് വൈകിയതോടെ ഹൈകോടതിയെ സമീപിച്ച് രണ്ടുമാസത്തിനുള്ളിൽ തീർക്കണമെന്ന ഉത്തരവ് നേടുകയായിരുന്നു. കള്ളവോട്ട് എന്ന നിലയിൽ ഒരുവോട്ട് അന്ന് യു.ഡി.എഫ് ചലഞ്ച് ചെയ്താണ് ടെൻഡർ വോട്ടാക്കി മാറ്റിയത്. ഇടതുസ്ഥാനാർഥിയുടെ വാദം അംഗീകരിച്ച കോടതി ടെൻഡർ വോട്ട്കൂടി പരിഗണിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതോടെ 44 അംഗ കൗൺസിലിൽ കക്ഷിനില 23 ആയി ഉയർന്നത് ഭരണകക്ഷിയായ ഇടതുപക്ഷത്തിന് ആശ്വാസമാകും. വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ കൗൺസിലിൽ ഭൂരിപക്ഷം നേടാനായത് ഇവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഭൂരിപക്ഷമില്ലാതിരുന്നതിനാൽ പല വിഷയത്തിലും ഭരണപക്ഷം തിരിച്ചടി നേരിട്ടിരുന്നു. യു.ഡി.എഫിന്‍റെ അംഗബലം 17 ആയി കുറഞ്ഞു. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുണ്ട്. ഒരാൾ സ്വതന്ത്ര നിലപാടിലുമാണ്. ചിത്രം: APLKY2NAGARASHABA കോടതി ഉത്തരവിൽ കായംകുളം നഗരസഭ കൗൺസിലറായ ഷീബ ഷാനവാസ് APLKY2NAGARASHABA 1 കോടതി ഉത്തരവിൽ കായംകുളം നഗരസഭ കൗൺസിലറായ ഷീബക്ക് ഇടതുപ്രവർത്തകർ നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.