സ്വകാര്യബസ് സമരം യാത്രക്കാര്‍ പെരുവഴിയിൽ

അങ്കമാലി: മേഖലയില്‍ സ്വകാര്യബസ് പണിമുടക്ക് നൂറുകണക്കിന് യാത്രക്കാരെ ബാധിച്ചു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍നിന്ന് സ്വകാര്യബസുകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരായ യാത്രക്കാരെയാണ് പണിമുടക്ക് കൂടുതലായും ബാധിച്ചത്. അങ്കമാലിയില്‍നിന്ന് മേക്കാട്, അത്താണി, പറവൂര്‍, കണക്കന്‍കടവ്, മാള ഭാഗങ്ങളിലേക്കും പുളിയനം, വട്ടപ്പറമ്പ്, മാമ്പ്ര പ്രദേശങ്ങളിലേക്കും പാലിശ്ശേരി, മുന്നൂര്‍പ്പിള്ളി, മൂക്കന്നൂര്‍, ഏഴാറ്റുമുഖം പ്രദേശങ്ങളിലേക്കും മഞ്ഞപ്ര, കാലടി പ്ലാന്‍റേഷന്‍, ചുള്ളി, ദേവഗിരി, ആനപ്പാറ, ഭാഗങ്ങളിലേക്കും അങ്കമാലിയുടെ കിഴക്കന്‍ മലയോരമേഖലയായ മൂക്കന്നൂര്‍, മലയാറ്റൂര്‍, മഞ്ഞപ്ര പ്രദേശങ്ങള്‍, പാറപ്പുറം, കാഞ്ഞൂര്‍, വല്ലം കടവ്, തിരുവൈരാണിക്കുളം ഭാഗങ്ങളിലേക്കുമാണ് കൂടുതലായും സര്‍വിസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പേരിന് മാത്രമാണുള്ളത്. കോവിഡിനുമുമ്പ് അങ്കമാലി, കാലടി, അത്താണി, മേഖലയില്‍ 250 സ്വകാര്യ ബസാണ് സര്‍വിസ് നടത്തിയിരുന്നത്. കോവിഡ് പ്രതിസന്ധി കഴിഞ്ഞപ്പോള്‍ 60 ബസ്​ നിരത്തിലിറക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ 190 ബസുണ്ടെങ്കിലും സര്‍വിസ് കാര്യക്ഷമമല്ല. അതിരാവിലെയും രാത്രിയിലെയും പല സര്‍വിസുകളും ഇപ്പോഴില്ല. ഇന്ധന ചാര്‍ജ്പോലും കിട്ടുന്നില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. അതേസമയം, ബസുകള്‍ ലഭ്യമല്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ സര്‍വിസ്​ നടത്താനായില്ല. എങ്കിലും തിരക്കുള്ള സമയങ്ങളില്‍ റൂട്ട് മാറ്റി സര്‍വിസ് നടത്തിയതായി എ.ടി.ഒ സുനില്‍കുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.