എക്സ്ബിഷൻ സ്റ്റാൾ: ഉയർന്ന തുകക്ക് ടെൻഡർ നൽകിയെന്ന് ആരോപണം

കൊച്ചി: കോർപറേഷനിൽ എക്സിബിഷൻ സ്റ്റാൾ തയാറാക്കാൻ ഉയർന്ന തുകക്ക് ടെൻഡർ നൽകിയെന്ന് ആരോപണം. ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിലാണ് വിമർശനമുയർന്നത്. പ്രദർശന, വിപണന മേളക്ക് താൽക്കാലിക എക്സിബിഷൻ സ്റ്റാൾ തയാറാക്കാനാണ് ഉയർന്ന തുകക്ക് ടെൻഡർ നൽകിയെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യം പരിശോധിക്കാനും കരാറുകാരുമായി ചർച്ച നടത്തി തുക കുറക്കാൻ കഴിയുമോയെന്ന് ആരായാനും വികസനകാര്യ സ്ഥിരസമിതിയെ കൗൺസിൽ ചുമതലപ്പെടുത്തി. കോർപറേഷൻ പരിധിയിലുള്ള ചെറുകിട വ്യവസായ യൂനിറ്റുകളുടെയും കുടുംബശ്രീ യൂനിറ്റുകളുടെയും വിപണനമേള നാലുദിവസങ്ങളിൽ മറൈൻഡ്രൈവ് മൈതാനത്ത് സംഘടിപ്പിച്ചിരുന്നു. എക്സിബിഷൻ സ്റ്റാൾ തയാറാക്കാൻ സ്വകാര്യ സ്ഥാപനത്തിന് 12.17 ലക്ഷം രൂപക്ക് കരാർ നൽകാൻ മേയർ മുൻകൂർ അനുമതി നൽകിയിരുന്നു. കരാറുകാരൻ ടെൻഡറിൽ 14.72 ലക്ഷം രൂപ ക്വോട്ട് ചെയ്തത് ചർച്ചകളിലൂടെ 12.17 ലക്ഷം രൂപയാക്കുകയായിരുന്നു. എന്നാൽ, മറൈൻഡ്രൈവിൽ മുമ്പ് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിനായി തയാറാക്കിയ പന്തലുകളിലൊന്ന് കോർപറേഷന്റെ പ്രദർശനത്തിന് ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ തവണ നടത്തിയ പ്രദർശനത്തിന് എക്സിബിഷൻ സ്റ്റാൾ എക്സിബിഷൻ സ്റ്റാൾ തയാറാക്കാൻ ഇത്രയേറെ തുക ചെലവായിട്ടില്ലെന്നും ഇത്തവണ തുക ഉയർന്നത് പരിശോധിക്കണമെന്നും സി.പി.ഐ കൗൺസിലർ സി.എ. ഷക്കീർ, യു.ഡി.എഫ് കൗൺസിലർമാരായ എം.ജി. അരിസ്റ്റോട്ടിൽ, വി.കെ. മിനിമോൾ, ആന്റണി കുരീത്തറ തുടങ്ങിയവർ ആവശ്യപ്പെട്ടു. തുക കുറക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ വികസനകാര്യ സ്ഥിരം സമിതിയോട് മേയർ എം. അനിൽകുമാർ നിർദേശിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ചെലവഴിക്കാതെ ബാക്കിവരുന്ന ഫണ്ട് പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് ഭവന നിർമാണ പദ്ധതിക്ക് വകയിരുത്താൻ കഴിയുമോയെന്ന് പരിശോധിക്കാനും മേയർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.