വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തൃക്കാക്കര ബജറ്റ്

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകുന്ന ബജറ്റിൽ 144,17,71,669 രൂപ വരവും 134,03,44,000 രൂപ ചെലവും 10,14,27,669 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്. ചെയർപേഴ്സൻ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി അമൃതം പദ്ധതി നടപ്പാക്കുന്നതിനും ജലസ്രോതസ്സുകൾ സംരക്ഷിക്കാനും 20 കോടി ഉൾപ്പെടുത്തി. സ്വപ്നപദ്ധതിയായ മുനിസിപ്പൽ ഓഫിസ് കം ബസ്സ്റ്റാൻഡ് വ്യാപാര സമുച്ചയ നിർമാണത്തിനായി 29 കോടി വകയിരുത്തി. നിർധനരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് 25 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. പി.ടി. തോമസ് എം.എൽ.എ ഫണ്ടിൽനിന്ന് ഡയാലിസിസ് യൂനിറ്റിനായി ഒരു കോടി നേരത്തേ അനുവദിച്ചിട്ടുണ്ടായിരുന്നു. മാലിന്യസംസ്കരണത്തിനായി സ്ഥലം വാങ്ങുന്നതിനും ആധുനിക അറവുശാല സ്ഥാപിക്കാനും ഗ്രീൻ പാർക്ക് പദ്ധതിക്കുമായി 25 കോടിയും വാണാച്ചിറയിലെ 50 സെന്‍റ് സ്ഥലത്ത് ഭൂരഹിതർക്കുവേണ്ടി വാസയോഗ്യമായ ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിന് 10 കോടിയും വിദ്യാഭ്യാസം, കലാ-സാംസ്കാരിക സ്പോർട്സ് അക്കാദമി എന്നിവക്കായി 10 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഫോട്ടോ: തൃക്കാക്കര നഗരസഭ ബജറ്റ് വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി അവതരിപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.