വ്യാജരേഖ ചമച്ച് ജാമ്യം: അഭിഭാഷകനെതിരെ തുടർനടപടി വേണ്ടെന്ന് ഹൈകോടതി

കൊച്ചി: ഹൈകോടതിയുടേതെന്ന പേരിൽ വ്യാജ ഉത്തരവ് ഹാജരാക്കി അറസ്റ്റിൽനിന്ന് പ്രതിയെ രക്ഷപ്പെടുത്തിയ കേസിൽ അഭിഭാഷകനെതിരെ തുടർനടപടി വേണ്ടതില്ലെന്ന് ഹൈകോടതി. കോടതി ഉത്തരവ് സംബന്ധിച്ചുണ്ടായ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ സംഭവിച്ച വീഴ്ചയാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലും പ്രതി പിന്നീട് അറസ്റ്റിലായ സാഹചര്യം പരിഗണിച്ചുമാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ഉത്തരവ്. പ്രതി തിരുവനന്തപുരം തൈക്കാട് സ്വദേശി പ്രശാന്ത് കുമാറിന്‍റെ ജാമ്യഹരജിയും കോടതി തീർപ്പാക്കി. ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യം തേടി പ്രശാന്ത് കുമാർ നൽകിയ ഹരജി ജനുവരി 21ന് ഹൈകോടതി പരിഗണിക്കുകയും സർക്കാറിന്റെ വിശദീകരണത്തിന് ഫെബ്രുവരി രണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, ഹൈകോടതിയുടെ വെബ്സൈറ്റിൽനിന്ന് കേസ് സംബന്ധിച്ച പേജിന്റെ പകർപ്പെടുത്ത് ഫെബ്രുവരി രണ്ടുവരെ പ്രതിക്കെതിരെ നടപടി പാടില്ലെന്ന് കൂട്ടിച്ചേർത്ത് ഇത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി പ്രതിയെ അറസ്റ്റിൽനിന്ന് തിരുവനന്തപുരത്തുള്ള അഭിഭാഷകൻ രക്ഷപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ഹൈകോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെയുള്ള നടപടികൾ ഹൈകോടതി തടഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞതോടെ ഫെബ്രുവരി 14ന് വീണ്ടും പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിക്കവെ അഭിഭാഷക ഓഫിസിൽനിന്ന് ലഭ്യമാക്കിയ കേസ് സ്റ്റാറ്റസിലെ വിവരങ്ങൾ തെറ്റിദ്ധരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ അഭിഭാഷകന് വീഴ്ച പറ്റിയതെന്നും പ്രതിയുടെ അറസ്റ്റ് തടയാൻ ഇടയാക്കിയതെന്നും പ്രതിക്കുവേണ്ടി ഹൈകോടതിയിൽ ഹാജരായ അഭിഭാഷകൻ അറിയിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചും നിരുപാധികം ക്ഷമ ചോദിച്ചും മേലിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയും അഭിഭാഷകൻ സത്യവാങ്മൂലവും നൽകി. ഇത് അംഗീകരിച്ച കോടതി തെറ്റുസംഭവിച്ചത് ബോധപൂർവമല്ലെന്ന് വിലയിരുത്തിയും യുവ അഭിഭാഷകനാണെന്നത് പരിഗണിച്ചും രജിസ്ട്രാർ ജനറലിന് നൽകിയ പരാതിയിൽ നടപടി തുടരേണ്ടതില്ലെന്ന് ഉത്തരവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.