ആർ.ടി.പി.സി.ആർ നിരക്ക് കുറക്കൽ: ഹരജി ഡിവിഷൻ ബെഞ്ചിന്

കൊച്ചി: ആർ.ടി.പി.സി.ആർ, ആന്റിജൻ കോവിഡ് പരിശോധനകളുടെ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടി ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് ഡിവിഷൻബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ഏകപക്ഷീയമായാണ് സർക്കാർ വീണ്ടും നിരക്ക് കുറച്ചതെന്നാരോപിച്ച് അക്രഡിറ്റഡ് മോളിക്യുലാർ ടെസ്റ്റിങ് ലബോറട്ടറീസ് അസോസിയേഷൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്. മഹാമാരിയുടെ കാലത്ത് ഇത്തരം കാര്യങ്ങളിൽ സർക്കാറിന് മൂകസാക്ഷിയായി നിൽക്കാനാവില്ലെന്ന നിരീക്ഷണവും കോടതിയിൽനിന്നുണ്ടായി. തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടത്. ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയാക്കി കുറച്ചത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഏകപക്ഷീയമായി നിരക്ക് കുറക്കാൻ സർക്കാറിന് കഴിയില്ലെന്ന് മറ്റൊരു സിംഗിൾ ബെഞ്ച് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ലാബുടമകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാനും അന്ന് നിർദേശിച്ചു. പിന്നീട് കോടതി ഉത്തരവ് പ്രകാരം ചർച്ച നടത്തിയെങ്കിലും 500 രൂപയാക്കി കുറച്ചതിൽ സർക്കാർ ഉറച്ചുനിന്നു. ഇതിനെതിരെ ലാബ് ഉടമകൾ വീണ്ടും കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെയാണ് ആർ.ടി.പി.സി.ആർ നിരക്ക് 300 രൂപയും ആന്റിജൻ നിരക്ക് 100 രൂപയുമാക്കി വീണ്ടും വെട്ടിക്കുറച്ച് സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെയാണ് ഇപ്പോഴത്തെ ഹരജി. മറ്റൊരു സിംഗിൾ ബെഞ്ചിന്‍റേതിൽനിന്ന് വ്യത്യസ്തമായ നിലപാടുള്ളതിനാലാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനക്കയക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.