ടെസയെത്തി യുക്രെയ്നിൽനിന്ന്

പള്ളുരുത്തി: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്നും നാട്ടിൽ തിരിച്ചെത്തിയ ഐശ്വര്യ സിൽവി തന്‍റെ കൂടെ ഡൽഹി വരെ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് ഒരുമിച്ച് യാത്ര ചെയ്ത പ്രിയ വളർത്തുനായ് ടെസയും നാട്ടിലെത്തിയ സന്തോഷത്തിലാണ്. മൂന്ന് ദിവസമായി ടെസയെയും കാത്തിരിക്കുകയായിരുന്നു ഐശ്വര്യ. യുക്രെയ്നിലെ ബോംങ്കോം മോളോക്സ് യൂനിവേഴ്സിറ്റിയിൽ മൂന്നാം വർഷ വിദ്യാർഥിയായ ഐശ്വര്യ പഠനത്തിനിടെ ഒപ്പം കൂട്ടിയതാണ് നായ്കുട്ടി ടെസയെ . യുദ്ധഭൂമിയിൽനിന്നും തിരിച്ചു പോന്നപ്പോൾ ടെസയെയും കൂട്ടി. ദിവസങ്ങളോളം ടെസയുമായി കൂട്ടുകാർക്കൊപ്പം കീവിലെ ബങ്കറിൽ പേടിച്ചു കഴിഞ്ഞു. ഡ്രസുകൾ പരമാവധി കുറച്ച് ബാഗിനകത്ത് ടെസക്ക് സൗകര്യമൊരുക്കിയായിരുന്നു അതിർത്തി കടന്നത്. പിന്നീട് എംബസി സഹായത്തോടെ ഡൽഹിയിലെത്തി. തുടർന്ന് യാത്രക്ക് നായ്ക്ക് വെറ്ററിനറി സർട്ടിഫിക്കറ്റ് എടുക്കാനുള്ള ഓട്ടമായി. ഇതിനിടെ ശാരീരികമായുള്ള ക്ഷീണം മൂലം അവശയായ ഐശ്വര്യയെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കൾ വിമാനം കയറ്റി നാട്ടിലേക്ക് വിടുകയും, നായെ ട്രെയ്നിൽ എത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ടെസ രാജധാനി ട്രെയ്നിൽ എറണാകുളത്തെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ ഐശ്വര്യ കാത്തു നിൽക്കുകയായിരുന്നു ഐശ്വര്യയെ കണ്ടയുടൻ ട്രെയിനിൽനിന്നും ചാടി ഐശ്വര്യയുടെ കാലുകളിൽ മുഖം അമർത്തി ടെസ സന്തോഷം പ്രകടിപ്പിച്ചു. ടെസയെ വാരിപ്പുണർന്ന് ഐശ്വര്യയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.