ആയിരക്കണക്കിന് ശിഷ്യരുള്ള വിജയരാജൻ ഭാഗവതർ ഇനി ഓർമ

മട്ടാഞ്ചേരി: ആറരപ്പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ശിഷ്യന്മാരെ സംഗീതം അഭ്യസിപ്പിച്ച വിജയരാജൻ ഭാഗവതർ ഇനി ഓർമ. സംഗീത കുലപതി എന്ന് വിശേഷിപ്പിക്കുന്ന സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററെ സംഗീതം അഭ്യസിപ്പിച്ചതും ഭാഗവതർ തന്നെ.1956 മുതൽ 1989 വരെ ആകാശവാണിയിൽ വായ്​പാട്ട് അവതരിപ്പിച്ചിരുന്ന മാസ്റ്റർ ഒരു സംഗീത പാരമ്പര്യവുമില്ലാത്ത സാധാരണ കുടുംബത്തിലായിരുന്നു ജനനം. ബാല്യത്തിൽതന്നെ സംഗീതത്തിൽ അടങ്ങാത്ത അഭിനിവേശമായിരുന്നു. പിതാവിന്‍റെ എതിർപ്പ് മറികടന്ന് രഹസ്യമായി ചെറളായിയിലെ രംഗനാഥ കമ്മത്തിൽനിന്നുമാണ് സംഗീതത്തിന്‍റെ ബാലപാഠം പഠിച്ചത്. ശിവരാമൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിലും സംഗീതം അഭ്യസിച്ചു. ഗായകൻ യേശുദാസുമൊരുമിച്ച് സംഗീതം പഠിച്ചിട്ടുണ്ട്. ശിവരാമൻ മാസ്റ്റർ എറണാകുളത്ത് സംഗീത കലാനിലയം ആരംഭിച്ചപ്പോൾ ഭാഗവതർക്കായിരുന്നു ചുമതല. കോവിഡ് അടച്ചുപൂട്ടൽ വരെ ഭാഗവതർ സംഗീതം പഠിപ്പിച്ചിരുന്നു. ആറുമാസമായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചിത്രം. ദക്ഷിണാമൂർത്തി വിജയരാജൻ ഭാഗവതരെ പൊന്നാടയണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.