സർവമത സമ്മേളനത്തിന് അദ്വൈതാശ്രമം ഒരുങ്ങി

ആലുവ: ശിവരാത്രി ആഘോഷങ്ങൾക്കും സർവമത സമ്മേളനത്തിനും അദ്വൈതാശ്രമം ഒരുങ്ങി. 98ാമത് സർവമതസമ്മേളനവും പിതൃബലിതർപ്പണവും മഹാശിവരാത്രി ആഘോഷവും മാർച്ച് ഒന്ന്, രണ്ട് തീയതികളിലായി നടക്കുമെന്ന് ആശ്രമം സെക്രട്ടറി ധർമചൈതന്യസ്വാമി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടികൾ. 'പലമതസാരവുമേകം' എന്ന ദർശനത്തിന്‍റെ പ്രാധാന്യത്തിലൂന്നി മതസൗഹാർദവും മതസമന്വയവും ലക്ഷ്യംവെച്ച് ശ്രീനാരായണ ഗുരു 1924ലാണ് ആലുവയിൽ ആദ്യസർവമത സമ്മേളനം വിളിച്ചത്. മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സർവമത സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായിരിക്കും. ഫാ. ഡേവിഡ് ചിറമേൽ, ടി.കെ. അബ്‌ദുൽ സലാം മൗലവി, വയലാർ ഓമനക്കുട്ടൻ, മഞ്ജുഷ ഇമ്മാനുവേൽ, കെ.എം. രാജൻ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ശ്രീനാരായണ ദാർശനിക സമ്മേളനം ശിവഗിരി മഠം ശ്രീനാരായണ ധർമ സംഘം ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ട്രഷറർ സ്വാമി ശാരദാനന്ദ അധ്യക്ഷത വഹിക്കും. ബലിതർപ്പണം രാത്രി 10 മുതൽ ആലുവ: അദ്വൈതാശ്രമത്തിലെ ബലിതർപ്പണം മാർച്ച് ഒന്നിന് രാത്രി 10ന് ആരംഭിക്കും. സ്വാമി ഗുരുപ്രകാശം, ജയന്തൻ ശാന്തി, മധുസൂദനൻ ശാന്തി, നാരായണഋഷി ശാന്തി, ചന്ദ്രശേഖരൻ ശാന്തി, റോബിൻ ശാന്തി എന്നിവർ നേതൃത്വം നൽകും. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സ്ഥലവും കുളിക്കടവും തയാറാക്കിയിട്ടുണ്ട്. ഇരുനൂറിലധികം വളന്‍റിയർമാരുടെ സഹകരണത്തോടെയായിരിക്കും ചടങ്ങുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.