പറവൂർ സഹകരണ ബാങ്കിനെ തകർക്കാൻ കോൺഗ്രസ് ഗൂഢാലോചനയെന്ന് ഭരണസമിതി

പറവൂർ: സഹകരണ ബാങ്കിനെതിരെ കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയെ സഹകാരികളെ അണിനിരത്തി ചെറുക്കുമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. 12 വർഷംകൊണ്ട് നിക്ഷേപത്തിലും വായ്പവിതരണത്തിലും വലിയ മുന്നേറ്റമാണ് ബാങ്കിനുണ്ടായത്. കോവിഡ്കാലത്ത് ജനം നേരിട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഇടപെടൽ നടത്തി. ബാങ്കിങ്​ ഇതര പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും മാതൃകപരമായി നടത്തുന്ന സ്ഥാപനത്തെ തകർക്കാനാണ് ശ്രമമെന്ന് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു ഓഡിറ്റിൽ ന്യൂനതകൾ ചൂണ്ടിക്കാട്ടുന്നത് സാധാരണ നടപടിയാണ്. പരിഹരിക്കാൻ കഴിയുന്ന ന്യൂനതകൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. കോവിഡ്കാലത്തെ സാമ്പത്തികമാന്ദ്യം കാരണം കഴിഞ്ഞ വർഷം വായ്പ തിരിച്ചടവിൽ ഗണ്യമായ കുറവുണ്ടായി. ഇടപാടുകാർ പ്രതിസന്ധിയിലായതിനാൽ ജപ്തി സ്വീകരിക്കേണ്ടെന്ന് സർക്കാർ നിർദേശമുണ്ടായി. കൂടുതൽ തുക കരുതൽ വെക്കേണ്ടിവന്നതുകൊണ്ടുള്ള നഷ്ടം മാത്രമാണ് ബാങ്കിന് ഉണ്ടായത്. സ്വർണലേലത്തി‍ൻെറ പേരിലെ ആരോപണം വസ്തുതവിരുദ്ധമാണ്. നിക്ഷേപ സമാഹരണത്തിലും വായ്പവിതരണത്തിലും ബാങ്ക് ഇരട്ടിയിലധികം വർധനയുണ്ടാക്കിയെന്നും പ്രസിഡന്‍റ്​ കെ.എ. വിദ്യാനന്ദൻ പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ടി.വി. നിഥിൻ, വി.എസ്. ഷഡാനന്ദൻ, ഇ.പി. ശശിധരൻ, കെ.വി. ചന്ദ്രബോസ്, സുനിൽ സുകുമാരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.