ലോഡ്ജ് ഉടമയെ വിളിച്ചുവരുത്തി ഹണി ട്രാപ് ശ്രമം; യുവതിയും സുഹൃത്തും പിടിയിൽ

 മട്ടാഞ്ചേരി: ഹണി ട്രാപ് എന്ന ലക്ഷ്യത്തോടെ ലോഡ്ജ് ഉടമയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയൽ രേഖകളും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. മട്ടാഞ്ചേരി മംഗലത്തുപറമ്പിൽ റിൻസീന (29), ഓട്ടോ ഡ്രൈവറായ ഫോർട്ട്കൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട്കൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഇവർ, ശീതളപാനീയം ഓർഡർ ചെയ്ത് കഴിച്ചശേഷം സുഖമില്ലെന്നുപറഞ്ഞ് മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി അഡ്മിറ്റായി. ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും വിളിച്ചുവരുത്തി ആശുപത്രിയിലെ മുറിയിൽ പൂട്ടിയിടുകയും പണവും തിരിച്ചറിയൽ രേഖകളും തട്ടിയെടുത്ത് ഇവരുടെ ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി വിട്ടയക്കുകയുമായിരുന്നു. ഹണി ട്രാപ് മാതൃകയിലെ തട്ടിപ്പാണ് പ്രതികൾ ഉദ്ദേശിച്ചതെങ്കിലും ലോഡ്ജ് ഉടമയും സുഹൃത്തും വഴങ്ങാതായതോടെ ലോഡ്ജിൽനിന്ന് കൊടുത്ത ശീതളപാനീയത്തിൽ എന്തോ കലർത്തിയെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ലോഡ്ജ് ഉടമ മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന് പരാതി നൽകിയതോടെ 24 മണിക്കൂറിനകം പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം 25നാണ് പ്രതികൾ ലോഡ്ജിൽ മുറിയെടുത്തത്. 31ന് ആശുപത്രിയിൽ അഡ്മിറ്റായ ഇവർ ഒന്നാം തീയതിയാണ് ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും ആശുപത്രി മുറിയിലേക്ക് വിളിച്ചുവരുത്തിയത്. 11,000 രൂപയാണ് തട്ടിയെടുത്തത്. ഇവരെ ചോദ്യം ചെയ്തതിൽ നേരത്തേയും ഇതേരീതിയിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ തട്ടിപ്പുകൾ വ്യക്തമാകാൻ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. എറണാകുളത്തെ മറ്റൊരു സ്ഥാപനത്തിന്‍റെ ഉടമയെയും പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് അസി. കമീഷണർ, പൊലീസ് ഇൻസ്പെക്ടർ പി.കെ. സാബു എന്നിവർ പറഞ്ഞു. എസ്.ഐമാരായ ഒ.ജെ. ജോർജ്, മധുസൂദനൻ, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, എഡ്‌വിൻ റോസ്, കെ.എ. അനീഷ്, എ.ടി. കർമിലി എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ചിത്രം: EKG Honey Trap ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പിടിയിലായ റിൻസീന, ഷാജഹാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.