കൂട് മത്സ്യകൃഷിക്ക് ഭീഷണിയായി പോളപ്പായൽ

കൊച്ചി: കായലിൽ പോളപ്പോയൽ നിറഞ്ഞത് കൂട് മത്സ്യകൃഷിക്ക് ഭീഷണി ഉയർത്തുന്നു. വർഷാവർഷം കായലിലെ ലവണാംശം കൂടി ഒക്ടോബറോടെ അഴുകിപ്പോകാറുള്ള പോളപ്പായൽ ഇത്തവണ കൂടുതൽ കാലം നീണ്ടുനിൽക്കുന്നത് മത്സ്യകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേതുടർന്ന് കൂട് മത്സ്യകൃഷി ചെയ്യുന്നവർക്ക് ബോധവത്കരണം നടത്തി അവ നീക്കംചെയ്യാനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ് സി.എം.എഫ്.ആർ.ഐയുടെ കീഴിലെ കൃഷി വിജ്ഞാനകേന്ദ്രം (കെ.വി.കെ). കൂടുകളിൽനിന്ന് പായലുകൾ നീക്കംചെയ്യുന്ന രീതിയും പരിശീലിപ്പിക്കുന്നുണ്ട്. പറവൂർ എഴിക്കരയിലെ മത്സ്യകർഷകരുൾപ്പെടെ ചേർന്ന് പങ്കാളികളായി രണ്ടേക്കർ മത്സ്യക്കൂടുകളിലെ പോളപ്പായൽ നീക്കി. സാധാരണയിലധികം മഴ ലഭിച്ചതും പലതവണയായി ഡാമുകൾ തുറന്നുവിട്ടതുംമൂലം കായലിലെ ലവണാംശം കുറഞ്ഞത് പോളപ്പായൽ അമിതമായി വളരാൻ കാരണമായെന്നാണ് കരുതുന്നത്. പോളപ്പായൽ തിങ്ങിനിറയുന്നത് മൂലം മത്സ്യക്കൂടുകളിൽ ഒഴുക്ക് തടസ്സപ്പെടുകയും അതുവഴി ഓക്‌സിജന്‍റെ അളവ് കുറയുകയും ചെയ്യും. ഡിസംബർ-ജനുവരി മാസങ്ങൾ വിളവെടുപ്പിന് പാകമായ വലിയ മത്സ്യങ്ങളെക്കൊണ്ട് കൂടുകൾ നിറയുന്ന കാലമാണ്. ഇക്കാലയളവിൽ ഓക്സിജൻ കുറയുന്നത് അപ്രതീക്ഷിതമായി മത്സ്യങ്ങൾ ചാകാൻ കാരണമായേക്കും. photo - cmfri സി.എം.എഫ്.ആർ.ഐയുടെ കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഏഴിക്കരയിൽ കൂട്കൃഷിയിടങ്ങളിൽനിന്ന് പോളപ്പായൽ നീക്കംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.