കൊച്ചി: ഒരുകിലോ സവാള-81 രൂപ, ഉള്ളി -115, ഉരുളക്കിഴങ്ങ് -57...വീട്ടിലേക്ക് ഇത്രയും സാധനങ്ങൾ വാങ്ങിയാൽ തന്നെ കീശയിൽനിന്ന് 253 രൂപ പോയിക്കിട്ടും. അവശ്യസാധനങ്ങളുടെ വിലവർധനയും കോവിഡുകാലത്തെ കൂലിക്കുറവും പരിഗണിച്ചാൽ സാധാരണക്കാരന് നീക്കിവെപ്പിന് ഒന്നും ബാക്കിയില്ലാത്ത ദിനങ്ങളാണ് നാട്ടിൽ. നാഫെഡ് വഴി ഇറക്കുമതി സവാള എത്തിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും വില താഴുന്നില്ല. സൈപ്ലകോ സ്റ്റോറുകളിൽ 45 രൂപക്ക് സവാള വിൽക്കുമെന്ന അറിയിപ്പും പാഴ്വാക്കായി. അവിടെയും കിലോ വില 75 രൂപ.
ആഭ്യന്തര വിപണികളിൽനിന്ന് ഒന്നര ദിവസം ഇടവിട്ട് 16 ടൺ സവാളയാണ് എറണാകുളം മാർക്കറ്റിൽ വരുന്നത്. പ്രധാനമായും പുണെയിൽനിന്ന്. ഇറക്കുമതി സവാള ആവശ്യകതക്ക് അനുസരിച്ച് എത്താത്തതിനാൽ പ്രാദേശിക വിപണികളിൽ വില കുറയുന്നില്ല. 80-85 രൂപക്കാണ് ആലപ്പുഴ, കൊല്ലം, തലശ്ശേരി മാർക്കറ്റുകളിൽ ചില്ലറ വിൽപന. ഒരാഴ്ച മുമ്പ് വില 90-95 രൂപയായിരുന്നു. സവാള, ഉള്ളി കൃഷികളെ മഴ എളുപ്പം നശിപ്പിക്കുന്നതിനാൽ മഹാരാഷ്ട്രയിൽ ഉൽപാദനം വളരെ കുറവാണെന്ന് എറണാകുളം മാർക്കറ്റ് വെജിറ്റബിൾ സ്റ്റാൾ ഓണേഴ്സ് സെക്രട്ടറി കെ.കെ. അഷ്റഫ് പറയുന്നു.
മഴ ബാധിക്കാത്ത ഉയർന്ന പ്രദേശങ്ങളിൽനിന്നാണ് നിലവിൽ സവാള എത്തുന്നത്. പുണെ വിപണിയിൽ വില കുറഞ്ഞാൽ തൊട്ടടുത്ത ദിവസം അത് കേരളത്തിലും പ്രതിഫലിക്കും. എറണാകുളം മാർക്കറ്റിൽ സവാളക്ക് മൊത്തക്കച്ചവടക്കാർ ആറുപേരുണ്ട്. ഇതിൽ ആരെങ്കിലും കൂടിയ മാർജിനിൽ സവാള വിൽക്കാൻ ശ്രമിച്ചാൽ വിറ്റുപോകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഉള്ളിക്ക് തമിഴ്നാട്ടിൽ 95 രൂപ മൊത്തവിലയുണ്ട്. കേരളത്തിൽ എത്തിക്കുന്ന ചരക്കുകൂലിയും അഞ്ചുരൂപ ലാഭവും ഉൾപ്പെടെ കൂട്ടിവിൽക്കുേമ്പാൾ 115 രൂപയായി വില ഉയരും.
കോവിഡ് കാരണം ഹോട്ടലുകളും വിവാഹസൽക്കാരങ്ങളും കാര്യമായി ഇല്ലാത്തതിനാലാണ് വില ഇത്രയെങ്കിലും കുറഞ്ഞുനിൽക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഉരുളക്കിഴങ്ങ് തമിഴ്നാട്ടിൽ മൊത്ത വിലതന്നെ 50 രൂപയാണ്. തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും ഇതിൻെറ വരവ്. ഗുജറാത്ത് കിഴങ്ങിന് മധുരിപ്പും മുള വരുമെന്നതുംകൊണ്ട് അതിനോട് പ്രിയം കുറവാണ്. ഊട്ടി, മേട്ടുപ്പാളയം ഉരുളക്കിഴങ്ങിന് വില കൂടുതലാണെങ്കിലും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അതാണ്. എം. ഷിയാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.