അസുഖബാധിതയായ കുഞ്ഞിനെ അർധരാത്രി ആശുപത്രിയിലെത്തിച്ച് എക്സൈസ് ഉദ്യോഗസ്ഥർ

ചെങ്ങന്നൂർ: അസുഖബാധിതയായ മൂന്നു വയസ്സുകാരിയെ അർധരാത്രി ആശുപത്രിയിലെത്തിച്ച് ചെങ്ങന്നൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ മാതൃകയായി. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ, ചെങ്ങന്നൂർ സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ ജി. ഫെമിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ. ബിനോയി, പി. സജികുമാർ എന്നിവരടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സ് മംഗലം -കുറ്റിക്കാട്ടുപടിയിൽനിന്ന് കല്ലിശ്ശേരിക്ക് പോകുമ്പോൾ റോഡരികിലെ വീട്ടിൽ ഒച്ചയും സഹായ അഭ്യർഥനയും കേട്ട് വാഹനം നിർത്തുകയായിരുന്നു. വാഹനം നിർത്തി വീട്ടിലേക്ക് കയറി കാര്യം അന്വേഷിച്ചപ്പോൾ രോഗബാധിതയായ കുഞ്ഞ് ബോധരഹിതയായി മാതാവിന്‍റെ കൈയിലിരിക്കുന്നതാണ് കണ്ടത്. വാഹനമില്ലാതെ ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു കുടുംബം. തുടർന്ന് ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി. എക്സൈസ് വാഹനത്തിൽ തന്നെ കുഞ്ഞിനെ തിരുവൻവണ്ടൂർ കല്ലിശ്ശേരിയിലെ ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലും മനുഷ്യത്വപരമായ സമീപനവും മൂലം കുഞ്ഞിനെ രക്ഷിക്കാനായതിൽ നാനാഭാഗത്തുനിന്ന് അനുമോദന പ്രവാഹമാണ്. പടം Excise officers ..Binoy, femin,Sajikumar കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ചെങ്ങന്നൂരിലെ എക്സൈസ് ഉദ്യോഗസ്ഥരായ പി.ആർ. ബിനോയ്, ജി. ഫെമിൻ, പി. സജികുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.