ഫ്ലാറ്റിലെ കൊലപാതകം; അർഷദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കാക്കനാട്: ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതക കേസിൽ പിടിയിലായ മുഖ്യപ്രതിയെന്ന് കരുതുന്ന അർഷദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഉച്ചക്ക് കാസർകോട് മജിസ്ട്രേറ്റിന്‍റെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന അർഷദിനെ വെള്ളിയാഴ്ച അർധരാത്രിയോടെ കൊച്ചിയിലെത്തിച്ചേക്കും. കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന അർഷദ് കൃത്യത്തിനുശേഷം ഒളിവിൽ പോയിരുന്നു. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് നിന്നാണ് പിടികൂടിയത്. ഇയാളിൽനിന്ന് എം.ഡി.എം.എ, കഞ്ചാവ്, ഹഷിഷ് തുടങ്ങിയവ കണ്ടെടുത്തതോടെ കാസർകോട് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ വ്യാഴാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് കൊലക്കേസിൽ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി പൊലീസും അപേക്ഷ നൽകിയത്. പൊലീസ് കസ്റ്റഡിയിൽതന്നെ പ്രതിയെ സൂക്ഷിക്കാനാണ് നിർദേശം. അതേസമയം അർഷദിനൊപ്പം പിടിയിലായ അശ്വന്തിനെ കാസർകോട് തന്നെ റിമാൻഡ് ചെയ്യും. കൊലപാതക കേസുമായി ഇയാൾക്ക് ബന്ധമില്ലെങ്കിലും ഉയർന്ന അളവിൽ ലഹരി വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിലാണ് നടപടി സ്വീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.