ക്രൈസ്തവ മൃതസംസ്കാരം പൊതുശ്മശാനങ്ങളില്‍; വിശ്വാസികള്‍ പ്രതിജ്ഞയെടുക്കും

കൊച്ചി: ദേവാലയ സെമിത്തേരിയില്‍ മൃതശരീരം സംസ്കരിക്കപ്പെടുന്ന വ്യക്തികള്‍ക്കേ സ്വര്‍ഗപ്രാപ്തി ലഭിക്കൂ എന്ന മിഥ്യാധാരണയില്‍നിന്നും ക്രൈസ്തവ സമൂഹത്തെ പുറത്തുകൊണ്ടുവരുക, കൂദാശകളെ ദുരുപയോഗം ചെയ്ത് വിശ്വാസികളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ ധാര്‍ഷ്ട്യത്തിനെതിരെ താക്കീത്​ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ, തങ്ങളുടെ മൃതശരീരം പള്ളി സെമിത്തേരികളില്‍ സംസ്കരിക്കില്ലെന്ന് ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ വിശ്വാസികള്‍ 14ന് കൂട്ടപ്രതിജ്ഞ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠന ആവശ്യങ്ങള്‍ക്കായി മൃതശരീരം വിട്ടുനല്‍കുക, മരണാനന്തരം അവയവദാനം നടത്തുക എന്നീ കാര്യങ്ങളിലും വിശ്വാസികള്‍ തീരുമാനമെടുക്കും. ഇതിനായുള്ള ഫോറങ്ങള്‍ സമ്മേളന സ്ഥലത്ത് പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യും. 14ന് വൈകീട്ട് നാലിന് ഹൈകോടതി ജങ്​ഷനിലെ ഇപ്പന്‍ നഗറില്‍ (വഞ്ചി സ്ക്വയര്‍) നടക്കുന്ന പരിപാടിയില്‍ വൈദികരും കന്യാസ്ത്രീകളും പങ്കെടുക്കും. പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പ്രഫ. ഇപ്പന്‍റെ മകള്‍ അഡ്വ. ഇന്ദുലേഖ ജോസഫ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ഫാ. അഗസ്റ്റിന്‍ വട്ടോളി, സി. ടീന ജോസ്, തോമസ് മാത്യു (റിട്ട. ഐ.എ.എസ്), ജേക്കബ് മാത്യു, ജോസഫ് വെളിവില്‍, അഡ്വ. ജോസ് ജോസഫ്, അഡ്വ. വര്‍ഗീസ് പറമ്പില്‍, പ്രഫ. പോളികാര്‍പ്പ്, റെജി ഞെള്ളാനി, ജോര്‍ജ് ജോസഫ്, ആന്‍റോ കൊക്കാട്ട്, സ്റ്റാന്‍ലി പൗലോസ്, ലോനന്‍ ജോയ് എന്നിവർ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.