അധികൃതർ അനാസ്ഥ തുടരുന്നു; മരണക്കുഴി അടച്ച് നാട്ടുകാർ

ആലുവ: കുഴികൾ നിറഞ്ഞ ആലുവ-മൂന്നാർ ദേശസാത്കൃത റോഡിനോടുള്ള അധികൃതരുടെ അനാസ്ഥ തുടരുന്നു. മരണക്കുഴികൾ മൂലം അപകടങ്ങൾ തുടർക്കഥയാകുമ്പോൾ കുട്ടമശ്ശേരിയിലെ വലിയ കുഴി നാട്ടുകാർ അടച്ചു. പൊതുപ്രവർത്തകരായ മുസ്തഫ വലിയകത്ത്, രാജു കണിയാട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നിത്. മഴ മാറി നിന്നിട്ടും ആലുവ മുതൽ പെരുമ്പാവൂർ വരെയുള്ള വലുതും ചെറുതുമായ കുഴികൾ അടക്കാൻ ഒരു നടപടിയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആലുവ പൗരാവകാശ സംരക്ഷണ സമിതി, മുസ്ലിം യൂത്ത് ലീഗ് തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഈ റോഡിൽ സമരങ്ങൾ നടന്നിരുന്നു. മഴ മാറിനിന്ന് രണ്ടുദിവസം പിന്നിട്ടിട്ടും റോഡിലെ കുഴികൾ അടക്കാൻ അമാന്തം കാണിക്കുന്ന പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഓരോ ദിവസവും നിരവധി പേരാണ് ഈ കുഴികളിൽ വീണ് അപകടത്തിൽപെടുന്നത്. കഴിഞ്ഞ ദിവസം ആനിക്കാട് കവലക്കു സമീപം കുഴിയിൽ വീഴാതെ വെട്ടിച്ച കാർ തൊട്ടടുത്ത കാനയിൽ ചാടിയിരുന്നു. ഭാഗ്യവശാൽ യാത്രക്കാർക്ക് അപകടം സംഭവിച്ചില്ല. അതി‍ൻെറ തലേദിവസം കുട്ടമശ്ശേരി സ്വദേശി പി.ഇ. സുധാകര‍ൻെറ കാറി‍ൻെറ ആക്സിൽ ഊരി പോയിരുന്നു. ബുധനാഴ്ച കുട്ടമശ്ശേരി സ്കൂളിന് സമീപം ഇരുചക്രവാഹനം അപകടത്തിൽപെട്ടിരുന്നു. നിരവധി അപകടങ്ങൾ സംഭവിക്കുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് പൊതുമരാമത്ത് അധികാരികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.