കുഴികൾ മൂടി 'കുളങ്ങൾ' തുറന്നുതന്നെ

അങ്കമാലി: ഹൈകോടതിയെ പേടിച്ച് ദേശീയപാതയിൽ കുഴിമൂടൽ പ്രവർത്തനം അരങ്ങേറിയെങ്കിലും യാത്രക്കാരുടെ ജീവൻ സുരക്ഷ സംവിധാനങ്ങൾ ഇപ്പോഴും അവതാളത്തിൽ. ദേശീയപാതയിലെ കുഴിയേക്കാൾ അധികം ദുരിതമുണ്ടാക്കുന്നതാണ് ബസ് സ്റ്റോപ്പുകളിൽ അടക്കമുള്ള പാതയോരത്തെ വെള്ളക്കെട്ടുകൾ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ അങ്കമാലി ബദ്രിയ്യ ഹോട്ടൽ ഉടമ മാഞ്ഞാലി മനക്കപ്പടി സ്വദേശി എ.എ. ഹാഷിം അപകടത്തിൽ മരിച്ച നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപത്തെ കുളംപോലെ നീണ്ടുകിടക്കുന്ന വെള്ളക്കെട്ട് ഇതുവരെ മാറ്റിയിട്ടില്ല. ഹാഷിം സഞ്ചരിച്ച സ്കൂട്ടർ വീണ ഭീമൻ കുഴി അടച്ചെങ്കിലും തൊട്ടടുത്തുള്ള കുഴിയും ചളിയും നിറഞ്ഞ വെള്ളക്കെട്ട് ഒഴിവാക്കത്തതിൽ പ്രതിഷേധം ശക്തമായി. വയോധികരും വിദ്യാർഥികളുമടക്കം കാൽനടക്കാർ ഇവിടെ തെന്നിവീണിട്ടുണ്ട്. ഹൈകോടതി നിർദേശത്തെ തുടർന്ന് ഫോർട്ട്കൊച്ചി സബ് കലക്ടറുടെ നേതൃത്വത്തിലെ സംഘം ചൊവ്വാഴ്ച ദേശീയപാതയിലെ കുഴികൾ മൂടിയതിന്റെ റിപ്പോർട്ട് ശേഖരിക്കാനെത്തിയെങ്കിലും ഹാഷിമി‍ൻെറ ജീവനെടുത്ത കുഴിയുടെ സമീപത്തെ ചളിക്കുഴിക്ക് പരിഹാരം കണ്ടെത്താതെ പോയി. ഹൈവേ അതോറിറ്റി, ദേശീയപാത നിർമാണ ഏജൻസി, പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ ഏജൻസികൾ ദേശീയപാതയിലെ അവസ്ഥ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. രൂക്ഷമായ വെള്ളക്കെട്ടുമൂലം അത്താണി ഭാഗത്തേക്ക് പോകുന്ന കാൽനടക്കാർ റോഡിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. മഴക്ക് മുമ്പ് ദേശീയപാതയോരത്തെ കാടുകൾ നീക്കുകയോ, കാനകൾ ശുചീകരിക്കുകയോ, സ്ലാബുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. EA ANKA I KULAM ദേശീയപാത അത്താണി എം.എ.എച്ച്.എസ് സ്കൂളിന് സമീപത്തെ റോഡിലെ ഭീമൻ ചളിക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.