ട്രെയിൻ തട്ടി മരിച്ചയാളുടെ തല തെരുവുനായ് കടിച്ചുകൊണ്ടുപോയി

ആലപ്പുഴ: ചേപ്പാട് ട്രെയിൻ തട്ടി മരിച്ച വിമുക്തഭടന്റെ തല തെരുവുനായ് കടിച്ചെടുത്ത് അരക്കിലോമീറ്റർ അകലെ വീടിന് മുന്നിൽ കൊണ്ടിട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് വിമുക്തഭടൻ ചിങ്ങോലി മണ്ടത്തേരിൽ തെക്കതിൽ ചന്ദ്രബാബുവിനെ (64) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഇദ്ദേഹത്തിന്റെ തലയാണ് തെരുവുനായ്ക്കൾ കടിച്ചെടുത്ത് ചേപ്പാട് കാഞ്ഞൂർ ചൂരക്കാട്ട് ഉണ്ണികൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് കൊണ്ടിട്ടത്. വീട്ടുകാർ രാവിലെ ഗേറ്റ് തുറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വീട്ടുമുറ്റത്ത് തല കിടക്കുന്നത് കണ്ടത്. ഭയന്ന വീട്ടുകാർ കരീലക്കുളങ്ങര പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽനിന്ന് അരക്കിലോമീറ്റർ അകലെ എലവക്കുളങ്ങര റെയിൽവേ ക്രോസിന് സമീപം തല വേർപെട്ട നിലയിൽ മൃതദേഹം കണ്ടത്. നായ് തല കടിച്ചെടുത്ത് കൊണ്ടുപോകുന്ന സി.സി ടി.വി ദൃശ്യങ്ങളും ലഭിച്ചിരുന്നു. കരിയിലക്കുളങ്ങര പൊലീസും ഹരിപ്പാട് പൊലീസും അന്വേഷണം ആരംഭിച്ചു. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ ചന്ദ്രബാബു ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു ചന്ദ്രബാബു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: നദാഷ. മക്കൾ: ബിൻഷ ബാബു, അനുരൂപ് ചന്ദ്രൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.