പാടത്തിക്കര പിണർമുണ്ട തുരുത്ത് റോഡ് ഇടിഞ്ഞു; മദ്റസ കെട്ടിടം അപകട ഭീഷണിയിൽ

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര-പിണര്‍മുണ്ട തുരുത്ത് റോഡ് ഇടിഞ്ഞതോടെ പരിസരത്തുള്ള പിണര്‍മുണ്ട ജുമാമസ്ജിദിന് സമീപം റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മദ്റസ അപകട ഭീഷണിയില്‍. ഏത് സമയത്തും റോഡ് ഇടിഞ്ഞ് നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ഈ വര്‍ഷം മഴ ആരംഭിച്ചപ്പോള്‍ റോഡ് കുറച്ച് ഭാഗം ഇടിഞ്ഞിരുന്നു. മഴ ശക്തമായതോടെ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിയുകയായിരുന്നു. നൂറ് മീറ്ററിലധികം റോഡിന്റെ ഒരുഭാഗം പൊട്ടി റോഡിന്റെ അരിക് കെട്ട് ഇടിഞ്ഞ നിലയിലാണ്. ഇതിനോട് ചേര്‍ന്നാണ് മദ്റസ കെട്ടിടമുള്ളത്. റോഡ് ഇടിഞ്ഞതോടെ മദ്റസ കെട്ടിടത്തിനും ഭീഷണിയാണ്. മറ്റ് ഭാഗങ്ങള്‍ കൂടി കൂടുതല്‍ ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. പാടത്തിക്കര, അമ്പലപ്പടി അബേദ്കര്‍ റോഡ്, പാടത്തിക്കര തുരുത്ത് റോഡ് എന്നിവ സംഗമിക്കുന്ന പ്രദേശം കൂടിയാണിത്. റോഡിന് കുറുകെ പൊട്ടിയ അവസ്ഥയിലായിരുന്നു. മഴ ശക്തമായതോടെ ഇടിച്ചില്‍ കൂടി. ഇതേ തുടര്‍ന്ന് ഇതിനോട് ചേര്‍ന്ന് നിന്നിരുന്ന ട്രാന്‍സ്ഫോര്‍മര്‍ ഇലക്​ട്രിസിറ്റി ഉദ്യോഗസ്ഥരെത്തി നേരത്തെ മാറ്റിയിരുന്നു. ഇരുചക്രവാഹനങ്ങളും സ്‌കൂള്‍ ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടമേഖലയിലേക്ക് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ക്കുള്ള എളുപ്പവഴികൂടിയാണിത്. ഏത് സമയത്തും ഗതാഗതം സ്​തംഭിക്കുമെന്ന അവസ്ഥയിലാണ്. ഇതോടെ പാടത്തിക്കര തുരുത്തിലേക്ക് എത്തിച്ചേരുന്നതും ബുദ്ധിമുട്ടാകും. നിരവധി വീടുകള്‍ ഉള്ള പ്രദേശവുമാണിത്. റോഡ് ഇടിഞ്ഞാല്‍ ഇവിടെയുള്ളവര്‍ ഒറ്റപ്പെടുന്ന അവസ്ഥയും ഉണ്ടാകും. ഇടിഞ്ഞ ഭാഗം കരിങ്കല്ല് കൊണ്ട് കെട്ടിപ്പൊക്കുകയോ കോണ്‍ക്രീറ്റ്​വാള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്ന്​ നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ എം.പി, എം.എല്‍.എ, മറ്റ് പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉൾപ്പെടെ സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പടം. പാടത്തിക്കര തുരുത്ത് റോഡില്‍ പിണര്‍മുണ്ട പള്ളിക്ക് സമീപം റോഡ് ഇടിഞ്ഞ നിലയില്‍ (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.