കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ വിവിധ വിഷയങ്ങളിൽ പ്രതിഷേധവുമായി വിമത വൈദികരുടെ നേതൃത്വത്തിൽ എറണാകുളത്ത് വിശ്വാസ സംരക്ഷണ മഹാസംഗമം നടത്തി. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന റാലിയിലും സമ്മേളനത്തിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റം, ദൈവജനക്കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെ.സി.വൈ.എം സി.എല്‍.സി, സി.എം.എല്‍, വിന്‍സെന്‍റ് ഡി പോള്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സംഗമം. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുക, ഭൂമിയിടപാടില്‍ അതിരൂപതക്ക് നഷ്ടപ്പെട്ട തുക തിരിച്ചുനൽകുക, ആര്‍ച് ബിഷപ് ആന്‍റണി കരിയിലിനോട് സിനഡ് നീതി പുലര്‍ത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഫാ. ജോസ് ഇടശ്ശേരി റാലി ഫ്ലാഗ്ഓഫ് ചെയ്തു. സ്റ്റേഡിയം ചുറ്റി നടന്ന റാലിയിൽ മറ്റു രൂപതകളിൽനിന്ന് എത്തിയ വൈദികരും പ്രതിനിധികളും പങ്കെടുത്തു. സംഗമത്തിൽ തൃശൂർ, ഇരിങ്ങാലക്കുട, പാലാ, ചങ്ങനാശ്ശേരി, മാനന്തവാടി, താമരശ്ശേരി, പാലക്കാട്, തലശ്ശേരി രൂപത വൈദിക പ്രതിനിധികൾ സംബന്ധിച്ചു. മോൺ. വർഗീസ് ഞാളിയത് അധ്യക്ഷത വഹിച്ചു. ഫാ. കുരിയാക്കോസ് മുണ്ടാടൻ ആമുഖ പ്രഭാഷണം നടത്തി. ഷൈജു ആന്റണി, ബിജു തോമസ്, ഫാ. സണ്ണി കളപ്പുരക്കൽ, ഡോ. കൊച്ചുറാണി എന്നിവർ വിഷയാവതരണം നടത്തി. അതിരൂപതയുടെ ആവശ്യങ്ങള്‍ വ്യക്തമാക്കി അഡ്വ. ബിനു ജോൺ പ്രമേയം അവതരിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ് ജനാഭിമുഖ കുര്‍ബാനക്കുവേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഗസ്റ്റിൻ കണിയാമാറ്റം, ജെമി അഗസ്റ്റിൻ, മാത്യു കരോണ്ടുകടവൻ, ടിജോ പാടായിട്ടിൽ, അനിൽ പാലത്തിങ്കൽ, ബെന്റലി താടിക്കാരൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഷിജോ കരുമത്തി സ്വാഗതവും ജോയന്റ് കൺവീനർ തങ്കച്ചൻ പേരയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.