തോട്ടിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചത് നയന

പള്ളുരുത്തി: തോട്ടിൽ മുങ്ങിത്താഴ്ന്ന 12കാര‍‍ൻെറ ജീവൻ രക്ഷിക്കാൻ ചാടിയ ഉറ്റ ചങ്ങാതിക്കും വെള്ളത്തിൽ നിലയില്ലാതായതോടെ ഇരുവർക്കും തുണയായത് 18കാരി യുവതി. രണ്ടുദിവസങ്ങൾക്ക് മുമ്പ് പെരുമ്പടപ്പ് കായലി‍ൻെറ കൈത്തോട്ടിലാണ് സംഭവം. പെരുമ്പടപ്പ് ശംഖുംതറ ലെയ്നിൽ കായലിലേക്ക് ബന്ധപ്പെട്ടുകിടക്കുന്ന തോടി‍ൻെറ കുറുകെയുള്ള നടപ്പാതയിൽനിന്നാണ് സൈക്കിളിൽ വന്ന ശിവശങ്കരൻ തോട്ടിലേക്ക് വീണത്. വേലിയേറ്റത്തിൽ നിറഞ്ഞുകിടക്കുകയായിരുന്ന തോട്ടിലേക്ക് വീഴുന്നതിനിടെ ശിവശങ്കരൻ ഹാർദിക്കേ എന്ന ഒറ്റവിളി മാത്രമേ വിളിച്ചുള്ളു. കൂട്ടുകാരനെ രക്ഷപ്പെടുത്താൻ പുറകെയുണ്ടായിരുന്ന ഹർദിക് മറ്റൊന്നും ആലോചിക്കാതെ ചാടി ശിവശങ്കര‍ൻെറ കൈയിൽ പിടിച്ചു. നീന്തലറിയാത്ത ഇരുവരും തോട്ടിൽകിടന്ന് വെപ്രാളം കാണിക്കവെയാണ് വീഴുന്നതുകണ്ട് സമീപവാസിയായ നയന ഓടിയെത്തിയത്. തോടി‍ൻെറ കരഭാഗത്തിരുന്ന് ഇവർക്കുനേരെ നയന കാൽനീട്ടി കൊടുത്തു. മുങ്ങിക്കൊണ്ടിരുന്ന ഹർദിക്കിന് നയനയുടെ കാലിൽ പിടിത്തംകിട്ടി. കാലിൽ പിടിച്ചുയർന്ന ഹർദിക്കി‍ൻെറ വലംകൈയിൽ ശിവശങ്കര‍ൻെറ കരം വിടാതെ ഇറുകിപ്പിടിച്ചിരുന്നു. ഈ സമയം നയനയുടെ കരച്ചിൽകേട്ട് പരിസരവാസിയായ സത്യനും നയനയുടെ അമ്മ ബിന്ദുവും ചേർന്ന് ഓടിയെത്തിയാണ് കരയിലേക്ക് വലിച്ചുകയറ്റിയത്. ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുന്ന നയന ഒരു കുട്ടി കായലിലേക്ക് ചാടുന്നതുകണ്ട് വേഗത്തിൽ ഓടിവന്നതാണ്. ഡാനിയലി‍ൻെറയും ഗ്രീഷ്മയുടെയും മകനാണ് ഹർദിക്. പെരുമ്പടപ്പ് കടവിപ്പറമ്പിൽ റോഷൻ കുമാറി‍ൻെറയും, നിഷയുടെയും മകനാണ് ശിവശങ്കരൻ. രണ്ട് ജീവൻ രക്ഷിക്കാനായ സന്തോഷത്തിലാണ് നയന. ചിത്രം: മുങ്ങിത്താഴ്ന്ന തോടിനരികിൽ രക്ഷപ്പെട്ട ഹാർദിക്കും ശിവശങ്കരനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.