അവധി പ്രഖ്യാപനം വൈകിയതിൽ കലക്ടറോട് റിപ്പോർട്ട് തേടണം; ഹൈകോടതിയിൽ ഹരജി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി പ്രഖ്യാപനത്തിന് മാനദണ്ഡം നടപ്പാക്കണമെന്നും വൈകി അവധി പ്രഖ്യാപിച്ച എറണാകുളം ജില്ല കലക്ടറോട് റിപ്പോർട്ട് തേടണമെന്നുമാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച അവധി പ്രഖ്യാപിക്കാൻ വൈകിയത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഹരജി. അവധി പ്രഖ്യാപിക്കുന്നതിന് മാർഗനിർദേശങ്ങളുണ്ടാക്കാൻ കലക്ടർക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും നിർദേശം നൽകണമെന്നാണ് ഹൈകോടതി അഭിഭാഷകനായ അഡ്വ. എം.ആർ. ധനിൽ സമർപ്പിച്ച ഹരജിയിലെ ആവശ്യം. ബുധനാഴ്ച രാത്രി മുതൽ എറണാകുളം ജില്ലയിൽ മഴ കനത്തെങ്കിലും കലക്ടർ വ്യാഴാഴ്ച രാവിലെ 8.45നാണ് ഫേസ്ബുക്ക് പേജ് മുഖേന അവധി പ്രഖ്യാപിച്ചത്. മിക്ക സ്കൂളുകളുടെയും പ്രവർത്തനം രാവിലെ എട്ടിനുമുമ്പ് ആരംഭിക്കുന്ന സാഹചര്യത്തിൽ ഇത് രക്ഷിതാക്കളെയും കുട്ടികളെയും ദുരിതത്തിലാക്കി. അവധി പ്രഖ്യാപനത്തിന് പിന്നാലെ സ്കൂളുകളിലെത്തിയ കുട്ടികളെ തിരികെ വീട്ടിലേക്ക് വിടേണ്ടെന്നും ക്ലാസുകൾ തുടരാനും മറ്റൊരു അറിയിപ്പ് കൂടി കലക്ടർ പുറപ്പെടുവിച്ചു. ഇതു കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി. അവധി അറിയിപ്പുകൾ കൃത്യമായി നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.