പോരാട്ട പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായി വെൽഫെയർ പാർട്ടി സമരസംഗമം

കൊച്ചി: സാമൂഹിക നീതിക്ക് ജനകീയ സമരസംഘടനകൾ സഹകരിക്കുമെന്നതിന്‍റെ പ്രഖ്യാപനവേദിയായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമരസംഗമം. സംസ്ഥാനത്തെ വിവിധ ജനകീയ സമരങ്ങളുടെയും സമരപ്രവർത്തകരുടെയും യോഗം സാമൂഹികനീതിക്കായി പോരാടുന്നവരുടെ സംഗമ വേദിയായി. നീതിക്കായുള്ള പോരാട്ടത്തിൽ ഐക്യപ്പെടാവുന്ന മനുഷ്യർക്കൊപ്പം കൈകോർക്കുന്നതിന്‍റെ രാഷ്ട്രീയമാണ് സംഗമം മുന്നോട്ട് വെച്ചത്. കെ-റെയിൽ പോലെയുള്ള വിനാശകരമായ പദ്ധതികൾ നടപ്പായാൽ സംസ്ഥാനത്തിന്‍റെ ഭാവി കൂടുതൽ ഇരുളടഞ്ഞതാകുമെന്ന് നേതാക്കൾ പറഞ്ഞു. പ്ലാച്ചിമട, എൻഡോസൾഫാൻ, മൂലമ്പിള്ളി തുടങ്ങിയ സമരങ്ങളിലൂടെ പൊരുതി നേടിയ അവകാശങ്ങൾ പോലും ഭരണകൂടം തടഞ്ഞുവെച്ചിരിക്കുകയാണ്. കോർപറേറ്റ് -ചങ്ങാത്ത മുതലാളിത്ത സർക്കാറാണ് കേരളം ഭരിക്കുന്നത്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് - യു.ഡി.എഫ് സമീപനങ്ങൾ ഒന്നുപോലെ പ്രതിലോമകരമാണെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങൾ കോർപറേറ്റ് ചങ്ങാത്തകാലത്ത് ജനകീയ പ്രക്ഷോഭങ്ങളെ പൈശാചികവത്കരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. നാടിന്‍റെ നിലനിൽപ്പിനായുള്ള സമരങ്ങളിൽനിന്ന് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ പിൻമാറി. വികസനത്തിന്‍റെ ഇരകളായ ജനങ്ങളാണ് ഇപ്പോൾ കേരളത്തിന്‍റെ അതിജീവനത്തിനായി പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജീദ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്ലാച്ചിമട സമരസമിതി നേതാവ് വിളയോടി വേണുഗോപാൽ, പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ജോൺ പെരുവന്താനം, ആണവ വിരുദ്ധ സമരത്തിന്‍റെ എൻ. സുബ്രഹ്മണ്യൻ, ദേശീയപാത സംരക്ഷണ സമിതിയുടെ ഹാഷിം ചേന്ദംപള്ളി, മുതലമട സംരക്ഷണ സമിതി നീലിപ്പാറ മാരിയപ്പൻ, ഗോവിന്ദപുരം സമരസമിതിയുടെ ശിവരാജ്, കരിമണൽ ഖനനവിരുദ്ധ സമിതിയുടെ സുരേഷ് കുമാർ, പുതുവൈപ്പ് സമരസമിതിയുടെ അജയ്ഘോഷ്, മറ്റ് സമരസമിതി നേതാക്കളായ ഐ. ഗോപിനാഥ്, തങ്കപ്പൻ മൂപ്പൻ, റാണി, പ്രേം ബാബു, മാരിയ അബു, ബിജു, നൗഷാദ് തെക്കുംപുറം, വിനീത ചോലയാർ, ബെന്നി കൊടിയാട്ട്, ഗീത ചേലക്കര, തോമസ് കുറിശ്ശേരി, വെൽഫെയർ പാർട്ടി സംസ്ഥാന അസി. സെക്രട്ടറി മിർസാദ് റഹ്മാൻ, സംസ്ഥാന കമ്മിറ്റി അംഗം ജ്യോതിവാസ് പറവൂർ എന്നിവർ സംസാരിച്ചു. EKG WFI - വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമരസംഗമം സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.