ഹയർ സെക്കൻഡറി പരീക്ഷ: മൂവാറ്റുപുഴ മേഖലയിൽ രണ്ട് സ്കൂളിന് നൂറു ശതമാനം വിജയം

മൂവാറ്റുപുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ മൂവാറ്റുപുഴ മേഖലയിൽ രണ്ട് സ്കൂളിന് നൂറു ശതമാനം വിജയം കൊയ്തു. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളും കദളിക്കാട് വിമല മാത സ്കൂളുമാണ് മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചത്. മൂവാറ്റുപുഴ നഗരത്തിലെ സർക്കാർ സ്കൂളുകളിൽ ഒന്നുപോലും നൂറുശതമാനം വിജയം കൊയ്തില്ല. 108 പേർ പരീക്ഷ എഴുതിയ വിമല മാതയിൽ എല്ലാവരും വിജയിച്ചു. 16 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 110 പേരാണ് വീട്ടൂർ എബനേസറിൽ പരീക്ഷ എഴുതിയത്. 17 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. മുൻ വർഷങ്ങളിൽ നൂറു ശതമാനം വിജയം കൊയ്തിരുന്ന നിർമല ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് അഗസ്റ്റ്യൻസ്, എസ്.എൻ.ഡി.പി സ്കൂളുകളും ഇക്കുറി പിന്നോട്ടടിച്ചു. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ നൂറിൽ 95 പേർ വിജയിച്ചു. 11 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മൂന്നുപേർ പരാജയപ്പെട്ടതാണ് സെന്റ് അഗസ്റ്റ്യൻ സ്കൂളിന് നൂറുശതമാനം നഷ്ടമാകാൻ കാരണം. 48 പേർ ഇവിടെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മൂന്ന് കുട്ടികൾക്ക് ഉപരിപഠനത്തിന് യോഗ്യത നഷ്ടപ്പെട്ടതിനാൽ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് നൂറ് ശതമാനം വിജയം നഷ്ടമായി. 1188 മാർക്ക് നേടി കോമേഴ്സ് വിഭാഗത്തിൽ സിറ്റ്സ മേരി ബിനോയി ഒന്നാമതെത്തി. 1184 മാർക്ക് വീതം വാങ്ങി അയന വിനോദ്, എം.എസ്. ഫാത്തിമ എന്നിവർ സയൻസ് വിഭാഗത്തിലും തിളങ്ങി. ഏറ്റവും അധികം പേരെ പരീക്ഷക്കിരുത്തിയ തർബിയത്ത് ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും മികച്ച വിജയം. 326 വിദ്യാർഥികൾ പരീക്ഷ എഴുതിയ സ്കൂളിൽ 315 പേർ വിജയിപ്പിച്ചു. 97.52 ശതമാനം വിജയം. 19 വിദ്യാർഥികളാണ് ഇക്കുറി മുഴുവൻ എ പ്ലസ് നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.