പണ്ടാരച്ചിറതോടിന്‍റെ നവീകരണത്തിന് പദ്ധതിയുമായി ഐ.സി.എല്‍.ഇ.ഐ

കൊച്ചി: പശ്ചിമകൊച്ചിയുടെ കനാലുകളുടെ പുനരുജ്ജീവനത്തിന് തുടക്കമിട്ട് പണ്ടാരച്ചിറതോടിന്‍റെ നവീകരണത്തിന് സാധ്യത തെളിയുന്നു. അന്തര്‍ദേശീയ സംഘടനയായ ഐ.സി.എല്‍.ഇ.ഐയുടെ പഠനത്തിന് ശേഷമാണ് പണ്ടാരച്ചിറ തോടിന്‍റെ നവീകരണം പ്രായോഗികമാകുമെന്ന് കൗൺസിലിന് മുന്നിൽ അവതരിപ്പിച്ചത്. പണ്ടാരച്ചിറ തോടില്‍ മാതൃക പുനരുജ്ജീവന പദ്ധതി വിജയിപ്പിച്ചതിന് ശേഷം പശ്ചിമ കൊച്ചിയിലെ എല്ലാ തോടുകളും ശുചീകരിക്കുകയാണ് ലക്ഷ്യമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. പശ്ചിമകൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി ഒട്ടേറെ നടപടികൾ കൗണ്‍സിൽ എടുത്തിട്ടുണ്ട്. എറണാകുളം നഗരത്തില്‍ പുനരുജ്ജീവന പദ്ധതിയുമായി കെ.എം.ആര്‍.എല്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട രാമേശ്വരം മാന്ത്ര കനാല്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും 10 കോടി രൂപ നീക്കി വെച്ച് ഈ കനാലിന്‍റെ പുനരുജ്ജീവനത്തിനും നഗരസഭ നടപടി തുടങ്ങി. ഇതോടൊപ്പം രാമേശ്വരം കനാലും പണ്ടാരച്ചിറ തോടും പള്ളിച്ചാല്‍ തോടുമെല്ലാം ചെളി നീക്കി ശുചീകരിക്കേണ്ടതുണ്ട്. ഇതിനായി ഒരു ശാസ്ത്രീയമായ സ്വീവേജ് സംവിധാനവും മാലിന്യ സംസ്കരണ പദ്ധതിയും പാലങ്ങളുടെ പുനര്‍ നിര്‍മാണവുമെല്ലാം വേണ്ടി വരും. പദ്ധതിക്ക് ആവശ്യമായ ഫണ്ട് ഇല്ലാത്തത് പ്രതിബന്ധമാണ്. തുടർന്നാണ് ഐ.സി.എല്‍.ഇ.ഐയുടെ സഹകരണം തേടിയത്. പണ്ടാരച്ചിറ തോടിന്‍റെ നവീകരണത്തിന് ഫണ്ട് ഫണ്ട് സ്വിസ് ആര്‍.ഇ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ മറ്റ് ധനകാര്യ ഏജന്‍സികളില്‍ നിന്നും സമാഹരിക്കുന്നതിനാണ് ഐ.സി.എല്‍.ഇ.ഐ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതിയും ഇതിന് ലഭിച്ചിട്ടുണ്ട്. കൗണ്‍സിലില്‍ നടന്ന പദ്ധതി അവതരണത്തില്‍ ഐ.സി.എല്‍.ഇ.ഐ യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഇമാനി കുമാര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.