വീട് കുത്തിത്തുറന്ന് മൂന്നേകാൽ ലക്ഷവും എട്ടര പവനും മോഷ്ടിച്ചു

കിഴക്കമ്പലം: വീട് കുത്തിത്തുറന്ന് മൂന്നേകാൽ ലക്ഷം രൂപയും എട്ടര പവൻ സ്വർണവും മോഷ്ടിച്ചു. വ്യാഴാഴ്ച പുലർച്ച പട്ടിമറ്റം ചെങ്ങര തണ്ടക്കാല മീതീന്റെ വീട്ടിലാണ് സംഭവം. വീടിന് പിറകിലെ സ്റ്റെപ് വഴി മുകളിൽ കയറി വാതിൽ കുത്തിത്തുറന്ന് താഴത്തെ നിലയിലെത്തി കിടപ്പ് മുറിയിൽനിന്നാണ് പണവും സ്വർണവും മോഷ്ടിച്ചത്. വാട്ടർ അതോറിറ്റി കരാറുകാരനായ മീതീൻ ജോലിക്കാർക്ക് കൊടുക്കാൻ വ്യാഴാഴ്ച ബാങ്കിൽനിന്ന് എടുത്ത പണമാണ് നഷ്ടമായത്. പുലർച്ച രണ്ടരയോടെ ഉറക്കത്തിൽനിന്ന് എഴുന്നേറ്റപ്പോൾ അലമാരയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ പുലർച്ച അഞ്ചോടെ പട്ടിമറ്റം ഡെമ്പിൾ പാലത്തിന് സമീപം മുണ്ടേകുടി മക്കാറിന്‍റെ വീട്ടിലെ സിറ്റൗട്ടിൽ ഒരാൾ കിടന്ന് ഉറങ്ങുന്നത് കണ്ട് നാട്ടുകാരെയും പൊലീസിനെയും വിളിച്ചു വരുത്തിയെങ്കിലും ഇയാൾ ആളുകൾക്ക് നേരെ കമ്പി വടിയും സ്ക്രൂഡ്രൈവറും വീശി കടന്നുകളയുകയായിരുന്നു. കിഴക്കമ്പലത്ത് മറ്റൊരു വീട്ടിലും വെള്ളിയാഴ്ച പുലർച്ച മോഷണശ്രമം നടന്നിട്ടുണ്ട്. പെരുമ്പാവൂർ ഡിവൈ എസ്.പി അനൂജ് പലിവാൽ മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.