പരാതിക്കാരിക്കൊപ്പം പൊലീസ് സ്റ്റേഷനിൽചെന്ന വനിത പഞ്ചായത്ത് അംഗത്തെ സി.ഐ ഇറക്കിവിട്ടെന്ന്

ആലങ്ങാട്: വിധവയായ സ്ത്രീക്കൊപ്പം പരാതി നൽകാനെത്തിയ പഞ്ചായത്ത് അംഗത്തെ സി.ഐ അവഹേളിച്ച് ഇറക്കിവിട്ടെന്ന് പരാതി. കരുമാല്ലൂർ പഞ്ചായത്ത് 17ാം വാർഡ് അംഗവും സി.പി.എം നേതാവുമായ ശ്രീദേവി സുധിയെയാണ് ആലുവ വെസ്റ്റ് ആലങ്ങാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇറക്കിവിട്ടത്. തിങ്കളാഴ്ചയാണ് സംഭവം. മെംബറുടെ വാർഡിലെ 45 വയസ്സുള്ള വിധവയായ വീട്ടമ്മയെ ഇവരുടെ അയൽവാസി വാട്സ്ആപ്പിലൂടെ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വീട്ടമ്മയോട് മെംബർ നിർദേശിച്ചിരുന്നു. സ്റ്റേഷനിൽ വീട്ടമ്മ പരാതി നൽകി. എന്നാൽ, പരാതി അവ്യക്തമാണെന്ന് പറഞ്ഞ് പൊലീസുകാർ തിരിച്ചയച്ചുവത്രേ. തുടർന്നാണ് തിങ്കളാഴ്ച രാവിലെ 11ഓടെ മെംബറും പരാതിക്കാരിയും സ്റ്റേഷനിൽ എത്തിയത്. പരാതി നൽകിയ വീട്ടമ്മ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സമയത്തും നൽകിയ പരാതിയുടെ കുറവുകൾ ചൂണ്ടിക്കാണിക്കവെ പൊലീസുകാർ മെംബറെ പരിഹസിച്ചു. ഇത് ചോദ്യംചെയ്ത മെംബറോട് സി.ഐ സ്റ്റേഷനിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ഭരണം പഞ്ചായത്തിൽ മതിയെന്ന് ആക്രോശിക്കുകയും ചെയ്തുവത്രേ. ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് ഭരണസമിതി അടിയന്തര കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. തുടർന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ആലുവ റൂറൽ എസ്.പിക്കും പരാതി നൽകുകയും ചെയ്തു. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.