ഇതെന്ത് പണി... കായലില്‍നിന്ന് കോരിയ എക്കലും മണ്ണും കൂട്ടിയിട്ടിരിക്കുന്നത് കായലരികിൽ

ചെറായി: ഓപറേഷന്‍ വാഹിനിയുടെ ഭാഗമായി ചെറായി കായലില്‍നിന്ന് ഒരുമാസം മുമ്പ് നീക്കിയ എക്കലും മണ്ണും കായലില്‍തന്നെ തള്ളുന്നതായി നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആരോപിച്ചു. പൂര്‍ണമായും കോരി കരയിലെത്തിക്കാതെ കരാറുകാരന്‍ എക്കലും മണ്ണും കായലില്‍ തള്ളുന്നതായാണ് ആരോപണം. ചെറായി പാലത്തിന് പടിഞ്ഞാറുനിന്ന് ജെ.സി.ബി ഉപയോഗിച്ച് കോരിയ എക്കലും മണ്ണുമാണ് ഇനിയും പൂര്‍ണമായി മാറ്റാതെ കരയോടുചേര്‍ന്ന് കായലില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നത്. മുമ്പും ഇതുപോലെ കോരിയെടുത്ത ചളിയും മണ്ണും കായലരുകില്‍ തള്ളിയതിനെതിരെ വ്യാപകപരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മണ്ണ് ഇവിടെനിന്ന് മാറ്റി. എന്നാല്‍, പൂര്‍ണമായും നീക്കാതെ നല്ലൊരു ശതമാനം കായലില്‍ തന്നെ ഉപേക്ഷിച്ചു. ഇവ നീക്കിയില്ലെങ്കില്‍ ഒഴുക്കില്‍ വീണ്ടും ഇവ കായലിന്റെ നടുവിലേക്ക് ഒഴുകിയെത്തും. വീണ്ടും കായല്‍ നികന്ന് പോകുകയും ചെയ്യും. ശക്തമായ വേനല്‍ മഴയില്‍ അതില്‍ നല്ലൊരു ഭാഗം കായലില്‍ തന്നെ ഒലിച്ചിറങ്ങിയിട്ടുണ്ട്. ഇറിഗേഷന്‍ ഉദ്യോഗസ്ഥരും പഞ്ചായത്തും കാണിക്കുന്ന അനാസ്ഥമൂലമാണ് കരാറുകാരന്‍ കരാര്‍ ലംഘിച്ച് തോന്നിയപോലെ പണികള്‍ ചെയ്യുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. വെള്ളപ്പൊക്ക നിര്‍മാര്‍ജനം ലക്ഷ്യം വെച്ച് എക്കലടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടുകിടക്കുന്ന ജില്ലയിലെ തോടുകളും പെരിയാറിന്റെ കൈവഴിയായുള്ള പുഴകളും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതിയാണ് ഓപറേഷന്‍ വാഹിനി. cherayi vahini ഓപറേഷന്‍ വാഹിനിയുടെ ഭാഗമായി ചെറായി കായലില്‍നിന്ന് കോരിയ എക്കലും മണ്ണും പൂര്‍ണമായും കരയിലെത്തിക്കാതെ കായലില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.