പായിപ്രയിലെ അനധികൃത കുന്നിടിക്കൽ: റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ ഉത്തരവ് 

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മലകളും മൊട്ടക്കുന്നുകളും ഇടിച്ചുനിരത്തുന്നതിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്. പഞ്ചായത്തിലെ പോയാലിമല, എള്ളുമല, മൈക്രോമല, ചാരപ്പാട്ടുമല, തൃക്കളത്തൂർമല, എഴിമല, ചൂരക്കാട്ടുമല എന്നിവയും മൊട്ടക്കുന്നുകളും ഭൂമാഫിയ ഇടിച്ചുനിരത്തുന്നതിൽ മാനാറി ഭാവന ലൈബ്രറി നേതൃത്വത്തിൽ ജനകീയ സമര സമിതി പരാതി നൽകിയിരുന്നു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക്​ മുഖ്യമന്ത്രി നിർദേശം നൽകി. ഇതനുസരിച്ച് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെതിരെ രൂക്ഷവിമർശനമുയർത്തിയിട്ടുണ്ട്. സർക്കാർ തീരുമാനം ലംഘിച്ചാണ് പായിപ്ര മേഖലയിൽ കുന്നിടിക്കലും മലയിടിക്കലും നടത്തിയിരുന്നത്. റവന്യൂ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ട സ്ഥലങ്ങളും ഇടിച്ചുനിരത്തി. കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 40 ഏക്കറോളം വരുന്ന എള്ളുമല ഇടിച്ചു നിരത്തുന്നത്​ സംബന്ധിച്ച് ഉയർന്ന പരാതിയിൽ റവന്യൂ മന്ത്രി റിപ്പോർട്ട് തേടിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതിനു പുറമെയാണ് മറ്റു മലകളും ഇടിച്ചുനിരത്തിയത്​. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ഒത്താശയോടെയാണ് മല തകർക്കുന്നതെന്നാണ് ആക്ഷേപം. 10 സെന്റിന് പെർമിറ്റ് വാങ്ങിയശേഷം ഏക്കറുകണക്കിന് മലയാണ് ഇടിച്ചുനിരത്തുന്നത്. പരാതിയുമായി ചെല്ലുന്ന നാട്ടുകാരോട് പെർമിറ്റ് വാങ്ങിയാണ് മലയിടിക്കുന്നതെന്ന് പറയുക മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ചിത്രം. പായിപ്രയിൽ മണ്ണിടിച്ചുതകർത്ത മലകൾ EM Mvpa 1 pai pra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.