നേതാക്കൾക്കൊപ്പം കർദിനാളിനെ സന്ദർശിച്ച് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. നേരത്തേ കർദിനാളിനെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. ജോസഫ്, ബെന്നി ബഹനാന്‍ എം.പി തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ബുധനാഴ്ച രാവിലെ കര്‍ദിനാളിനെ സന്ദർശിച്ചത്. സ്ഥാനാർഥിയെന്ന നിലയിൽ അനുഗ്രഹം തേടിയാണ് സന്ദര്‍ശിച്ചതെന്നായിരുന്നു ഉമയുടെ പ്രതികരണം. സഭയുടെ അനുഗ്രഹം തനിക്കുണ്ട്. സഭക്ക് സ്ഥാനാർഥിയുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും ഇത്തരം വിവാദങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നും സന്ദര്‍ശന ശേഷം ഉമ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തൃക്കാക്കരയിൽ സഭക്ക് സ്ഥാനാർഥിയില്ലെന്ന മുൻ പ്രസ്താവന കർദിനാൾ ആവർത്തിച്ചു. ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങള്‍ വഴിയാണറിഞ്ഞത്. ആശുപത്രിയില്‍വെച്ച് സ്ഥാനാർഥിയെ അവതരിപ്പിച്ചത് സാന്ദര്‍ഭികമായാണ്. തെരഞ്ഞെടുപ്പ് ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. അവരാണ് തീരുമാനമെടുക്കേണ്ടത്. ഭാവി കാര്യങ്ങള്‍ നോക്കി തീരുമാനം എടുക്കാന്‍ ജനങ്ങള്‍ക്കറിയാം. സഭയുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും വിശ്വാസികള്‍ വോട്ടുചെയ്യുക. സമദൂരം എന്നത് നിക്ഷിപ്ത താൽപര്യങ്ങളുള്ളവരുടെ നിലപാടാണ്. സഭക്ക് ഈ നിലപാടില്ല. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്നാണ് സഭയുടെ നിലപാട്. എല്ലാ കരകളോടുമെന്ന പോലെ തൃക്കാക്കരയിലും സഭക്ക് താല്‍പര്യമുണ്ടെന്നും മാർ ആലഞ്ചേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.