എടയപ്പുറത്തിന്‍റെ വഴിമുടക്കി കിൻഫ്ര കുടിവെള്ള പദ്ധതി 

ആലുവ: എടയപ്പുറം ഗ്രാമത്തിന്‍റെ വഴിമുടക്കി കിൻഫ്ര കുടിവെള്ള പദ്ധതി. പൈപ്പിടാൻ റോഡ് കുഴിച്ചതാണ് നാട്ടുകാർക്ക് ദുരിതമായത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർമാണം മുടങ്ങിയെങ്കിലും കിൻഫ്ര കുടിവെള്ള പദ്ധതിക്കായി റോഡിൽ കുഴിയെടുത്തത് എടയപ്പുറത്തുകാരുടെ യാത്ര ദുരിതപൂർണമാക്കി. മഴ ആരംഭിച്ചതോടെ കാൽനടപോലും ദുസ്സഹമാണ്. ചരക്ക്- യാത്ര വാഹനങ്ങളെല്ലാം ചളിയിൽ പൂണ്ടുപോവുകയാണ്. പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് താഴുന്നതിൽ നാട്ടുകാർ തുടക്കം മുതൽ ആശങ്കയിലായിരുന്നു. മഴ ശക്തമായതോടെ ആശങ്ക യാഥാർഥ്യമാവുകയായിരുന്നു. തോട്ടുമുഖം എടയപ്പുറം തുരുത്തി തോടിന് സമീപത്തുനിന്നാണ് ഭീമൻ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. ആലുവ- പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖത്തുനിന്ന് ആലുവ- പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവല വരെ 2.65 കിലോമീറ്റർ നീളുന്ന എടയപ്പുറം റോഡിൽ പൈപ്പ് സ്ഥാപിക്കൽ മേയ് 15ന് മുമ്പ് പൂർത്തീകരിക്കുമെന്നായിരുന്നു തീരുമാനം. എന്നാലിത് പാഴ്വാക്കായി. നിർമാണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ നിർമാണപ്രവൃത്തി നിലച്ചു. കുഴിയെടുത്ത ഭാഗം കെണിയായി മാറി. റോഡിന് നടുവിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. പൈപ്പ് ഇടുന്ന ഭാഗം അതത് ദിവസം മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ, ചെറിയ മഴക്കുപോലും വാഹനങ്ങൾ കുഴിയിൽ പുതയുന്ന അവസ്ഥയാണ്. പൈപ്പിടലിന്‍റെ തുടക്കം മുതൽ റോഡിൽ വാഹനങ്ങൾ താഴുന്നത് പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.