പിടിമുറുക്കി ലഹരിമാഫിയ; നടപടി പേരിലൊതുങ്ങുന്നു

മൂവാറ്റുപുഴ: ടൗണിലടക്കം എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകളുമായി ലഹരിമാഫിയ വിലസുമ്പോഴും നടപടി സ്വീകരിക്കാത്ത എക്സൈസ് വകുപ്പിനെതിരെ പ്രതിഷേധം. മയക്കുമരുന്ന് ഉപഭോഗം ഏറെ വർധിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നതിനിടെയാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി അധികൃതർ തടിയൂരുന്നത്. ഒരുവർഷം മുമ്പുവരെ നിരവധി കേസുകളാണ് മൂവാറ്റുപുഴ മേഖലയിൽനിന്ന് പിടികൂടിയിരുന്നത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രധാന കേന്ദ്രമെന്ന നിലയിൽ മൂവാറ്റുപുഴയിൽ വകുപ്പിന്‍റെ പ്രത്യേക ശ്രദ്ധയുമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. ടൗണിലെ പ്രധാന കേന്ദ്രങ്ങളിലടക്കം ലഹരിസംഘങ്ങൾ യഥേഷ്ടം വിലസുകയാണ്. മൂവാറ്റുപുഴയിലേക്ക് കഞ്ചാവ് എത്തുന്നത് അധികവും ഇടുക്കി മേഖലയിൽനിന്നാണ്. കമ്പം-തേനി അതിർത്തിയിൽനിന്ന് വിദ്യാർഥികളെയും മറ്റും ഉപയോഗിച്ചാണ് ലഹരി എത്തിക്കുന്നതെന്ന് എക്സൈസ് നേരത്തേ കണ്ടെത്തിയിരുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് അന്തർസംസ്ഥാന തൊഴിലാളികൾ വഴിയും കഞ്ചാവ് എത്തുന്നുണ്ട്. ഇക്കാര്യങ്ങൾ കാണിച്ച് മേലുദ്യോഗസ്ഥർക്ക് കൃത്യമായി വിവരങ്ങൾ കൈമാറിയിട്ടും പരിശോധന നടത്തുന്നതിൽ ഇവർ വിമുഖത കാണിക്കുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഗ്രാമിന് 3000 രൂപയിലേറെ വിലവരുന്ന എം.ഡി.എം.എ വിദ്യാർഥികളുടെ കൈകളിലടക്കം സുലഭമാണെന്ന വിവരമുണ്ടായിട്ടും നടപടി സ്വീകരിക്കാത്തത് ദുരൂഹമായി തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.